Thu. Apr 25th, 2024
ന്യൂഡൽഹി:

രാജ്യത്തെ സഹകരണമേഖലയെ നിയന്ത്രിക്കാനുറച്ച് ആർ ബി ഐ ഇനി മുതൽ സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പദം ഉപയോഗിക്കരുതെന്ന് ആർ ബി ഐ ഉത്തരവിട്ടു. പൊതുജനങ്ങൾ ഇതിനെതിരെ ജാഗ്രത പുലർത്തുകയും വേണമെന്നും കേന്ദ്രബാങ്ക് നിർദേശിച്ചു.

1949ലെ ബാങ്കിങ് റെഗുലേഷൻ നിയമത്തിലെ 2020ലെ ഭേദഗതി പ്രകാരം സഹകരണ സൊസൈറ്റികൾക്ക് ബാങ്ക്, ബാങ്കർ, ബാങ്കിങ് എന്ന പദങ്ങൾ ഉപയോഗിക്കാൻ അവകാശമില്ല. ചില സഹകരണ സംഘങ്ങൾ ഈ പദങ്ങൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് ബാങ്കിങ് റെഗുലേഷൻ നിയമനത്തിന്‍റെ ലംഘനമാണെന്നും ആർ ബി ഐ വ്യക്തമാക്കുന്നു.

മെംബർമാരല്ലാത്തവരിൽ നിന്നും നോമിനൽ, അസോസിയേറ്റ് മെംബർമാരിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നതും നിയമവിരുദ്ധമാണെന്നും ആർ ബി ഐ അറിയിച്ചു. സഹകരണ സൊസൈറ്റികളിലെ നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ നൽകുന്ന ഇൻഷൂറൻസ് ലഭ്യമാവുകയില്ലെന്നും ആർ ബി ഐ പറയുന്നു.

ഏതെങ്കിലും സഹകരണ സ്ഥാപനം ബാങ്കെന്ന് അവകാശപ്പെട്ട് രംഗത്തെത്തുകയാണെങ്കിൽ അവരോട് ആർ ബി ഐ നൽകിയ ലൈസൻസ് ആവശ്യപ്പെടണമെന്നും കേന്ദ്രബാങ്ക് പൊതുജനങ്ങളോട് അഭ്യർഥിച്ചു.