Sat. Apr 20th, 2024
കാഞ്ഞിരപ്പള്ളി:

ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ ജനറൽ ആശുപത്രിയിൽ ആന്റിജൻ, ആർടിപിസിആർ കൊവിഡ് പരിശോധനയും കൊവിഡ് ചികിത്സാ വാർഡിന്റെ പ്രവർത്തനവും നിലച്ചു. ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്നുള്ള മൊബൈൽ ടീമായിരുന്നു ആശുപത്രിയിൽ ആർടിപിസിആർ പരിശോധന‍ നടത്തിവന്നത്. ജില്ലാ മെഡിക്കൽ ഓഫിസിൽനിന്നുള്ള നിർദേശപ്രകാരം കഴിഞ്ഞ ദിവസം മുതൽ മൊബൈൽ ടീം പരിശോധന നിർത്തി. എന്നാൽ പകരം പരിശോധന നടത്താൻ ജനറൽ ആശുപത്രിയിൽ ആവശ്യത്തിനു ജീവനക്കാരുമില്ല.

ആർടിപിസിആർ പരിശോധന‍ നടത്താൻ കുറഞ്ഞത് 3 ജീവനക്കാർ ആവശ്യമാണ്. നിലവിൽ ആശുപത്രിയിൽ കിടത്തിച്ചികിത്സ ആവശ്യമായി വരുന്നവർക്കും അവരുടെ കൂട്ടിരിപ്പുകാർക്കും മാത്രമാണ് ആന്റിജൻ പരിശോധന നടത്തുന്നത്.‍ ജീവനക്കാരുടെ കുറവുമൂലം കൊവിഡ് ഐസലേഷൻ വാർഡും പ്രവർത്തനരഹിതമായി.

ഇതോടെ  ജനറൽ ആശുപത്രിയെ ആശ്രയിച്ചിരുന്ന ആളുകൾ ദുരിതത്തിലായി. പരിശോധന ആവശ്യമായി വരുന്നവർ പണം നൽകി സ്വകാര്യ ആശുപത്രികളെയും ലാബുകളെയും ആശ്രയിക്കേണ്ട സ്ഥിതിയാണ്. സംസ്ഥാനത്തിന് അകത്തും പുറത്തും വിദ്യാഭ്യാസത്തിനും മറ്റു ആവശ്യങ്ങൾക്കുമായി പോകുന്നവരിൽ സാധാരണക്കാരായ ആളുകൾ ആർടിപിസിആർ പരിശോധനയ്ക്കു എത്തുന്നതു ജനറൽ ആശുപത്രിയിലായിരുന്നു.

ശബരിമല സീസൺ ആരംഭിച്ചതോടെ തീർത്ഥാടകർക്കും ആർടിപിസിആർ പരിശോധനാ ഫലം ആവശ്യമാണ്. ഇവിടെ പരിശോധന നിർത്തിയതോടെ 500 രൂപ മുടക്കി സ്വകാര്യ ലാബുകളെയോ ആശുപത്രികളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഒരു കുടുംബത്തിൽ‍ ഒന്നിലധികം ആളുകൾക്കു പരിശോധന ആവശ്യമായി വരുമ്പോൾ നിർധനർക്കും സാധാരണക്കാർക്കും ‍തുക താങ്ങാൻ കഴിയാതെ വരും.