Fri. Apr 19th, 2024
ന്യൂഡൽഹി:

കർഷക സമരം തുടരാൻ സമരത്തിലുള്ള സംഘടനകളുടെ കോർ കമ്മറ്റി യോഗം തീരുമാനിച്ചു. ട്രാക്ടർ റാലി അടക്കം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കും. കാബിനറ്റിൽ പോലും കൂടിയാലോചന നടത്താതെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികൾ സർക്കാർ പൂർത്തിയാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുന്നതിൽ സർക്കാർ തീരുമാനം എടുക്കണം. സർക്കാർ കർഷകരുമായി ചർച്ച നടത്തിയതിന് ശേഷം മാത്രം സമരം അവസാനിപ്പിക്കുന്ന സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്നനും യോഗം അഭിപ്രയപ്പെട്ടു.
വിവാദമായ മൂന്നു കാർഷിക നിയമങ്ങളും കേന്ദ്രസർക്കാർ പിൻവലിക്കുമെന്നും പാർലമെന്‍റ് സമ്മേളനത്തിൽ ഇക്കാര്യം അറിയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാജ്യത്തെ അറിയിച്ചിരുന്നു.

ഈ മാസം അവസാനത്തോടെ നിയമം ഇല്ലാതാകും. കർഷകൾ ഭൂരിഭാഗവും ദരിദ്രരാണെന്നും അവരുടെ വേദന മനസ്സിലാക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് പ്രഖ്യാപനം.

നിയമം മൂലമുണ്ടായ ബുദ്ധിമുട്ടിൽ കർഷകരോട് പ്രധാനമന്ത്രി മാപ്പു പറയുകയും ചെയ്തു. രണ്ട് വർഷത്തേക്ക് നിയമം നടപ്പാക്കുന്നത് നീട്ടിവെക്കുമെന്നും പാർലമെന്‍റ് സമ്മേളനത്തിൽ വീണ്ടും മൂന്ന് കാർഷിക പരിഷ്‌കരണ നിയമങ്ങൾ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ നിയമം എന്തുകൊണ്ട് പിൻവലിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞില്ല. സമരം അവസാനിപ്പിക്കാനും കർഷകരോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.