Thu. Apr 25th, 2024
കരിപ്പൂർ:

കോഴിക്കോട് വിമാനത്താവളത്തിലെ പാർക്കിങ് പരിഷ്കാരത്തിനെതിരെ വ്യാപക പ്രതിഷേധം. കഴിഞ്ഞ ജൂലൈ ഒന്നിനാണ് വിമാനത്താവള അതോറിറ്റിക്ക് കീഴിലെ വിമാനത്താവളങ്ങളിൽ നടപ്പാക്കുന്ന ട്രാഫിക് പരിഷ്കാരതത്തിൻറെ ഭാഗമായി കരിപ്പൂരിലും ഇത് നടപ്പാക്കിയത്. ഇതോടെ പ്രവേശനകവാടത്തിലും പുറത്തേക്കുള്ള വഴിയിലും ഉണ്ടായിരുന്ന ടോൾ ബൂത്തുകൾ ഇല്ലാതായി.

ഇതിന് പകരം സ്വകാര്യ വാഹനങ്ങൾക്ക് ടെർമിനലിന് മുന്നിൽ യാത്രക്കാരെ സൗജന്യമായി ഇറക്കുകയോ കയറ്റുകയോ ചെയ്യാമെന്നായിരുന്നു അറിയിച്ചത്. പരമാവധി മൂന്ന് മിനിറ്റ് സമയമാണ് ഇതിന് അനുവദിച്ചത്. മൂന്ന് മിനിറ്റിനകം മടങ്ങിയില്ലെങ്കിൽ 500 രൂപയാണ് യാത്രക്കാരിൽ നിന്ന് പിഴയായി ഈടാക്കുന്നത്.

ഇതിനെതിരെയാണ് വ്യാപകവിമർശനം ഉയർന്നിരിക്കുന്നത്. ഈ സമയപരിധിക്കുള്ളിൽ യാത്രക്കാരെ കയറ്റാനോ ഇറക്കാനോ സാധിക്കുന്നില്ല. കൂടാതെ, മൂന്ന് മിനിറ്റിന് ശേഷം കരാര്‍ കമ്പനി ജീവനക്കാര്‍ യാത്രക്കാരോടും വാഹന ഉടമകളോടും മോശമായി പെരുമാറുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.

പിക്കപ്പ് ആൻഡ് ഡ്രോപ്പിനായി കൂടുതൽ സമയം അനുവദിക്കണമെന്നാണാവശ്യം. അതേസമയം, നേരത്തെ വിമാനത്താവളത്തിനകത്തേക്ക് പ്രവേശിച്ച വാഹനങ്ങള്‍ക്ക് 15 മിനിറ്റ് സമയത്തേക്ക് മാത്രമായിരുന്നു സൗജന്യ പാര്‍ക്കിങ്. ശേഷം 85 രൂപയായിരുന്നു ഫീസ്‌ ഈടാക്കിയിരുന്നത്.

ഇപ്പോള്‍ സമയ ദൈര്‍ഘ്യം 30 മിനിറ്റായി ഉയര്‍ത്തുകയും ഫീസ്‌ 20 രൂപയായി കുറക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അതോറിറ്റിയുടെ വിശദീകരണം. അടിയന്തര നടപടി സ്വീകരിക്കാനും മാന്യമായി പെരുമാറാൻ കരാർ കമ്പനി ജീവനക്കാർക്ക് നിര്‍ദേശം നല്‍കാനും ഡയറക്ടറോട് നിര്‍ദേശിച്ചിട്ടുട്ടണ്ടന്ന് എംകെ രാഘവൻ എംപി പറഞ്ഞു.