Fri. Apr 19th, 2024

മോട്ടോ ജിപി ഇതിഹാസം വലെന്‍റിനോ റോസി വിരമിച്ചു. വലെന്‍സിയ മോട്ടോ ജിപി യില്‍ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് 42കാരന്‍ ഐതിഹാസിക കരിയറിന് അവസാനമിട്ടത്. കാല്‍നൂറ്റാണ്ട് റേസിങ് ട്രാക്കുകളെ പ്രകമ്പനം കൊളളിച്ച ഡോക്ടറാണ് വലെന്‍റിനോ റോസി.

46 എന്ന സംഖ്യയെ അനശ്വരമാക്കിയ ഇതിഹാസം. ഇങ്ങ് കേരളത്തിലെ ബൈക്കുകളില്‍ വരെ 46 എന്ന സംഖ്യ ഇടംപിടിച്ചത് വലന്‍റിനോ റോസി കുതിച്ചുപാഞ്ഞ് സ്വന്തമാക്കിയ ലോകകിരീടങ്ങളുടെ പെരുമ ഒന്നുകൊണ്ട് മാത്രം. 125,250,500 സിസി വിഭാഗങ്ങളിലും മോട്ടോജിപിയിലുമായി നേടിയത് ഒന്‍പത് ലോകകിരീങ്ങള്‍.

1996ല്‍ മലേഷ്യയ സെപാങ് ഗ്രിഡില്‍ ആര്‍ എസ് 125ല്‍ മല്‍സരം തുടങ്ങിയ 17കാരന്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് ശ്രദ്ധകേന്ദ്രേമാകുന്നത്. തൊട്ടടുത്തവര്‍ഷം 125സിസി വിഭാഗത്തില്‍ ലോകകിരീടം. പിന്നെയിങ്ങോട് രണ്ടുപതിറ്റാണ്ട് കാലം മോട്ടോ ജിപിയെന്നാല്‍ വലെന്‍റിനോ റോസി മാത്രമായി. ത്രസിപ്പിക്കുന്ന ഓര്‍മകള്‍ സമ്മാനിച്ചാണ് റോസി ചെക്ക്്ഡ് ഫ്ലാഗും പിന്നിട്ട് ട്രാക്കുവിടുന്നത്.