Thu. Apr 25th, 2024
തിരുവനന്തപുരം:

തിരുവനന്തപുരത്ത് ശക്തമായ മഴ. വിതുര, പൊൻമുടി, നെടുമങ്ങാട് മേഖലകളിലാണ് കനത്ത മഴ. മറ്റ് മലയോര മേഖലകളിലും മഴ തുടരുകയാണ്.

മഴയിൽ നെയ്യാറ്റിൻകര ടിബി ജംഗ്ഷനിലെ പാലത്തിന്റെ ഒരു ഭാഗം തകർന്നു. പെരിങ്ങമലയിൽ കിണർ ഇടിഞ്ഞ് താണു. കോവളം വാഴമുട്ടത്ത് വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ആളപായമില്ല.

കോവളം ഗംഗയാർതോട് കരകവിഞ്ഞു. സമീപത്തെ കടകളിൽ വെള്ളം കയറി. വെള്ളാണിയിലെ ആറാട്ട് കടവ്, ക്ഷേത്ര ജംഗ്ഷൻ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.

നെയ്യാറ്റിൻകര ചെങ്കൽ വില്ലേജിൽ വല്ലാത്താങ്കര ക്യാമ്പ് ആരംഭിക്കുന്നതിന് വില്ലേജ് ഓഫിസർ നിർദേശം നൽകി. ജില്ലയിൽ ശക്തമായ മഴ ചെയ്യാൻ സാധ്യതയുള്ളതിനാൽ എല്ലാവരും തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അത്യാവശ്യമില്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു.

നെയ്യാറ്റിൻകര നഗരസഭ സ്റ്റേഡിയത്തിന് സമീപം മരുതത്തൂർ തോടിന് കുറുകെയുള്ള പാലം അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് ദേശീയ പാതയിലൂടെയുള്ള ബസ് ഗതാഗതം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓലത്താന്നി മണലുവിള മൂന്നുകല്ലിൻമൂട് വഴി ഓപ്പറേറ്റ് ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. വൈദ്യുതി ലൈനുകൾ പൊട്ടി വീണു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കണണെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫിസ് അറിയിച്ചു. യാതൊരു കാരണവശാലും അത് എടുത്തു മാറ്റാൻ ശ്രമിക്കരുതന്നും മഴയത്ത് മരങ്ങൾക്ക് താഴെ വാഹനങ്ങൾ പാർക്കു ചെയ്യാനോ മഴ നനയാതെ കയറി നിൽക്കാനോ പാടില്ലന്നും അറിയിപ്പുണ്ട്.