കോഴിക്കോട്:
മേലുദ്യോഗസ്ഥനോടുള്ള വ്യക്തി വൈരാഗ്യം തീർക്കാന്‍ റെയില്‍വേ സിഗ്നല്‍ വയറുകൾ മുറിച്ച് തീവണ്ടി ഗതാതം താറുമാറാക്കിയ രണ്ട് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെ ജീവനക്കാരായിരുന്ന പ്രവീൺരാജ്, വയനാട് ബത്തേരി സ്വദേശി ജിനേഷ് എന്നിവരെയാണ് ഗുരുതരമായ ചട്ടലംഘനം വ്യക്തമായതിനെത്തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. ഇവർക്കെതിരെ ആർപിഎഫ് രജിസ്റ്റർ ചെയ്ത കേസ് കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ മാർച്ച് 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഫറോക്കിനും വെള്ളയിലിനും ഇടയിലെ റെയില്‍പാളങ്ങളില്‍ അഞ്ചിടത്തായിരുന്നു പ്രതികൾ സിഗ്നല്‍ വയറുകൾ മുറിച്ചുമാറ്റിയത്. സിഗ്നല്‍ വയറുകൾ പരസ്പരം മാറ്റി നല്‍കുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് റെയില്‍വേ സിഗ്നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം സീനിയർ ഡിവിഷണല്‍ ഓഫീസർ അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഇരുവരെയും സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുളള തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം നല്‍കി.
കോഴിക്കോട് റെയില്‍വേ സിഗ്നല്‍ സീനിയർ എഞ്ചിനീയറോടുള്ള വിരോധം തീർക്കാനാണ് പ്രതികൾ സിഗ്നലുകൾ താറുമാറാക്കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.