Sat. Apr 20th, 2024
പാരിസ്:

1950 മുതൽ 216000 കുട്ടികളെയാണ് കത്തോലിക്കാ പുരോഹിതർ പീഡിപ്പിച്ചതെന്ന് അന്വേഷണ റിപ്പോർട്ട് കുറച്ചൊന്നുമല്ല ഫ്രാൻസിനെ പിടിച്ചുലച്ചത്. ഇത് നാണക്കേടിന്റെ നിമിഷമെന്നായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ പ്രതികരിച്ചത്.

ഇതിനിടെ ശനിയാഴ്ച ലൂർദ് ദേവാലയത്തിൽവച്ച് മുട്ടുകുത്തി നിന്ന് ഫ്രാൻസിലെ കത്തോലിക്കാ സഭയിലെ മുതിർന്ന അംഗങ്ങൾ പ്രായശ്ചിത്തം ചെയ്തു. പതിറ്റാണ്ടുകളായി കുട്ടികളെ ദുരുപയോഗം ചെയ്ത സംഭവത്തിൽ ബിഷപ്പുമാർ സഭയുടെ ഉത്തരവാദിത്തം ഔദ്യോഗികമായി ഏറ്റെടുത്തതിന് പിന്നാലെയാണ് ഇത്.

എന്നാൽ ലൈംഗിക പീഡനത്തെ അതിജീവിച്ചവരിൽ ചിലരും- അവരെ പിന്തുണയ്ക്കുന്ന സാധാരണ അംഗങ്ങളും നഷ്ടപരിഹാരത്തിന്റെയും സഭയുടെ സമഗ്രമായ പരിഷ്കരണത്തിന്റെയും വിശദാംശങ്ങൾക്കായി തങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണെന്ന് പ്രതികരിച്ചു.

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ തീർത്ഥാടന കേന്ദ്രമായ ലൂർദിൽ, വിതുമ്പുന്ന കുട്ടിയുടെ മുഖം പ്രതിനിധീകരിക്കുന്ന ഒരു ശിൽപത്തിന്റെ ചിത്രത്തിന്റെ അനാച്ഛാദനത്തിൽ 120 ഓളം ആർച്ച് ബിഷപ്പുമാരും ബിഷപ്പുമാരും സാധാരണക്കാരും ഒത്തുകൂടി.