Sat. Apr 20th, 2024
ഹരിയാന:

ഹിസാറിലെ കര്‍ഷകരുടെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കിസാന്‍ മോര്‍ച്ച. ഇന്നുമുതല്‍ അനിശ്ചിത കാലത്തേക്ക് എസ്പി ഓഫിസ് ഉപരോധിക്കാനാണ് തീരുമാനം. കര്‍ഷകരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുക, പൊലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയ്ക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

കൂടാതെ ഹരിയാനയിലെ കര്‍ഷക സംഘടനകളും ഇന്ന് പ്രതിഷേധിക്കും. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗം നാളെ സിംഗു അതിര്‍ത്തിയില്‍ ചേരുന്നുണ്ട്. കര്‍ഷക സമരം ഒരു വര്‍ഷം തികയുന്ന നവംബര്‍ 26ലെ പ്രതിഷേധ പരിപാടികള്‍ക്ക് നാളെ ചേരുന്ന യോഗം രൂപം നല്‍കും.

ബിജെപി എംപി രാംചന്ദ് ജാന്‍ഗ്രിക്ക് നേരെയുള്ള പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സമരം നടത്തുന്ന കര്‍ഷകര്‍ തൊഴിലില്ലാതെ നടക്കുന്ന മദ്യപാനികളാണെന്ന എംപിമാരുടെ പരാമര്‍ശത്തിനെതിരെയാണ് കരിങ്കൊടി പ്രതിഷേധം നടന്നത്.പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചതാണ് കര്‍ഷകര്‍ക്കെതിരെ പൊലീസ് കേസെടുക്കാന്‍ കാരണമായത്. കലാപം സൃഷ്ടിക്കല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ കര്‍ഷകര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.