Sat. Apr 20th, 2024
കാബൂൾ:

അഫ്ഗാനിസ്താനിലെ ഭക്ഷ്യക്ഷാമം തടയാൻ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കുട്ടികളടക്കം ലക്ഷങ്ങൾ പട്ടിണികിടന്നു മരിക്കുമെന്ന മുന്നറിയിപ്പുമായി മുതിർന്ന യു എൻ ഉദ്യോഗസ്ഥർ. മാനുഷിക സഹായം ലഭ്യമാക്കുന്നതിനായി ഫണ്ടുകൾ മരവിപ്പിച്ച നടപടി അവസാനിപ്പിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. അഫ്ഗാനിൽ 2.3 കോടിയാളുകളാണ് കടുത്ത പട്ടിണിയിൽ കഴിയുന്നത്.

രാജ്യത്തെ ആകെ ജനസംഖ്യയുടെ പകുതിയിലേറെ വരുമിത്. രണ്ടുമാസം മുമ്പ് 1.4 കോടി ആളുകളായിരുന്നു പട്ടിണിയിൽ കഴിഞ്ഞത്. താലിബാൻ അധികാരമേറ്റെടുത്തതോടെ ദുരിതം ഇരട്ടിയായി. കുട്ടികളുൾപ്പെടെ പട്ടിണികിടന്നു മരിക്കും. കാര്യങ്ങൾ കൈവിട്ടുപോകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

കടുത്ത ഭക്ഷ്യക്ഷാമമാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. താലിബാൻ അധികാരമേറ്റതോടെ പല രാജ്യങ്ങളും ലോകബാങ്ക് പോലുള്ള സ്ഥാപനങ്ങളും അഫ്ഗാനു നൽകിവന്ന സാമ്പത്തിക സഹായം മരവിപ്പിച്ചു. ഇത് ദുരിതം ഇരട്ടിയാക്കി.

2.3 കോടി ആളുകൾക്ക് ഭക്ഷണമെത്തിക്കാൻ ചുരുങ്ങിയത് 22 കോടി ഡോളറിൻ്റെ സഹായം ആണ് യു എൻ ഭക്ഷ്യ ഏജൻസി ആവശ്യപ്പെടുന്നത്. താലിബാൻ ഭരണം പിടിച്ചെടുക്കുന്നതിനുമുമ്പ് കാലാവസ്ഥവ്യതിയാനം മൂലം രാജ്യം ഭക്ഷ്യക്ഷാമം നേരിടുകയായിരുന്നു.