Thu. Apr 25th, 2024
തിരുവനന്തപുരം:

മൂന്നാംക്ലാസുകാരന്‍റെ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുത്തി എന്ന കേസില്‍ സംഭവത്തിന് പതിനാറ് വര്‍ഷത്തിന് ശേഷം അധ്യാപികയ്ക്ക് കഠിന തടവ്. മലയന്‍കീഴ് കണ്ടല ഗവണ്‍മെന്‍റ് സ്കൂളിലെ അധ്യാപികയും തുങ്ങാംപാറ സ്വദേശിയുമായ ഷെരീഫാ ഷാജഹാനാണ് ഒരു വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും തിരുവനന്തപുരം പോക്സോ കോടതി വിധിച്ചത്. ജഡ്ജി കെവി രജനീഷാണ് വിധി പുറപ്പെടുവിച്ചത്.

2005 ജനുവരി 18ന് ആയിരുന്നു സംഭവം. ക്ലാസ് എടുക്കുന്നതിനിടെ മറ്റ് കുട്ടികളുമായി സംസാരിച്ചുവെന്ന ആരോപിച്ച് എട്ടുവയസുകാരനായ കുട്ടിക്ക് നേരെ ഷെരീഫാ പേന വലിച്ചെറിയുകയായിരുന്നു. ഇത് കുട്ടിയുടെ കണ്ണില്‍ തുളച്ച് കയറുകയും കുട്ടിയുടെ കാഴ്ച ശക്തി നഷ്ടമാകുകയും ചെയ്തു.

മൂന്ന് ശസ്ത്രക്രിയകള്‍ ചെയ്തെങ്കിലും കുട്ടിയുടെ കാഴ്ച ശക്തി തിരിച്ചുലഭിച്ചില്ല. പിന്നീട് അധ്യാപികയായ ഷെരീഫയെ ആറുമാസം സ്കൂളില്‍ നിന്നും സസ്പെന്‍റ് ചെയ്തു. പിന്നീട് വീണ്ടും അതേ സ്കൂളില്‍ തന്നെ ഇവര്‍ക്ക് നിയമനം ലഭിച്ചു.

കുട്ടികളെ സ്നേഹിക്കേണ്ട അധ്യാപിക ചെയ്തത് വലിയ ക്രൂരതയാണെന്നും. അതിന് തക്കതായ ശിക്ഷ നല്‍കണമെന്നുമാണ് പ്രോസീക്യൂഷന്‍ ബാധിച്ചത്. ഈ കുറ്റകൃത്യം സമൂഹത്തിന് അംഗീകരിക്കാന്‍ സാധിക്കുന്ന ഒന്നല്ലെന്നും പ്രൊസിക്യൂഷന്‍ വാദിച്ചു. പ്രോസീക്യൂഷന്‍ വേണ്ടി കാട്ടിയിക്കോണം ജെകെ അജിത്ത് പ്രസാദ് ഹാജറായി.