Thu. Apr 25th, 2024
തിരുവനന്തപുരം:

കോടികൾ ചിലവാക്കി വാങ്ങിയ ജനറേറ്ററുകൾ അധികൃതരുടെ പിടിപ്പുകേടിൽ തുരുമ്പെടുക്കുന്നു. കഴിഞ്ഞ ആറു മാസത്തോളമായി ഒരു മഴയും വെയിലും ജനറേറ്ററിനെ ഒഴിവാക്കിപ്പോയില്ല. വൈദ്യുതി തകരാർ സംഭവിച്ചാൽ സതംഭിക്കുന്ന ട്രഷറി ഇടപാടുകൾ വിവിധ പെൻഷൻ വാങ്ങാൻ എത്തുന്നവരെയും കരാർ തുകകൾ കൈപ്പറ്റാൻ എത്തുന്നവരെയും ഉൾപ്പടെ കാര്യമായി ബാധിച്ചിരുന്നു.

ഇന്റർനെറ്റ് സെർവർ തകരാറുകൾ വേറെ. എന്നാൽ പ്രശ്നങ്ങൾക്ക് ആദ്യ പടി പരിഹാരം എന്ന നിലക്ക് പവർ സംവിധാനം കാര്യക്ഷമം ആക്കാൻ കോടികൾ ചിലവിട്ട് ട്രഷറികളിൽ ജനറേറ്റർ എത്തിച്ചു. അടിസ്ഥാനം കെട്ടി അതിന് മുകളിൽ കയറ്റി വച്ചു എന്നതൊഴിച്ചാൽ പിന്നെ ആരും ഈ വഴിക്ക് വന്നിട്ടില്ല.

എന്തായാലൂം സർക്കാരിന്റെ കോടികൾ സംസ്ഥാനത്തെ വിവിധ ട്രഷറികളിലെ ഇപ്പോൾ തുരുമ്പെടുത്തു തുടങ്ങിയിരിക്കുന്നു.ട്രഷറി ഇടപാടുകൾ സുഗമം ആകുന്നതിനു കോടികൾ കാരാർ ചെയ്തു ഇറക്കിയ ജനറേറ്ററുകൾ യാതൊരു സുരക്ഷിതത്വവും ഇല്ലാതെ തിരുമ്പെടുത്തു നശിക്കുകയാണ്.

പ്രധാനമായും യു പി എസ് അപാകത പരിഹരിക്കുന്നതിനായി ആണ് ജനറേറ്ററുകൾ ഇല്ലാത്ത കേരളത്തിലെ ട്രഷറികളിൽ കോടികൾ ചിലവാക്കി സർക്കാർ ജനറേറ്ററുകൾ വാങ്ങി നൽകിയത്. ഓരോ ജനറേറ്ററിനും 7 ലക്ഷം രൂപവരെ വിലയുണ്ട് എന്നാണ് പ്രാഥമിക കണക്ക്. ഇതാണ് ഇപ്പോൾ ഈ അവസ്ഥയിൽ ഉള്ളത്.

ഇക്കഴിഞ്ഞ മാർച്ച് മാസം സംസ്ഥാനത്തെ വിവിധ ട്രഷറികളിൽ കൊണ്ടുവന്ന ജനറേറ്ററുകൾ ഒന്നും യാഥാസ്ഥാനത് സ്ഥാപിക്കാത്തത് കാരണം ശോച്യാവസ്ഥയിൽ ആണ്. മഴയും വെയിലും ഏൽക്കാതെ ഒരു മേൽക്കൂര സ്ഥാപിക്കാൻ പോലും അധികൃതർ തയ്യാറായിട്ടില്ല എന്ന ഗുരുതര അനാസ്ഥയുടെ ഉദാഹരണമാണ് കാട്ടാക്കട ട്രഷറിയിൽ സ്ഥാപിച്ചിരിക്കുന്ന ജനറേറ്റർ. അടിസ്ഥാനം ഒരുക്കി ജനറേറ്റർ ഇവിടെ എത്തിച്ചതോടെ ഉത്തരവാദിത്വം കഴിഞ്ഞു എന്ന തോന്നലാണ് ഈ കാഴ്ചയിൽ ഉണ്ടാകുക.

പവർ യൂണിറ്റിന്റെ പുറത്തുകൂടിയുള്ള കമ്പനി പോളിത്തീൻ കൊണ്ടുള്ള ആവരണം കീറി ഉരുകി നശിച്ചിരുന്നു. ഇതിനിടയിൽ കൂടി ഒഴുകിയിറങ്ങിയ മഴവെള്ളം കെട്ടി നിന്ന് അവിടമാകെ തുരുമ്പിക്കാൻ തുടങ്ങിയിരിക്കുന്നു.

ഇതു കൂടാതെ ജനറേറ്ററിന് മുകളിൽ ജലം കെട്ടി നിന്നും മരച്ചില്ലയും ഇലകളും കൂടി കുഴഞ്ഞു അഴുകി അവിടെയും തുരുമ്പ് ബാധിച്ചു തുടങ്ങി ആരുടെയോ കാരുണ്യത്തിൽ പാതി മറഞ്ഞ ഒരു ഫ്‌ളക്‌സ് ബോർഡ് മുകളിൽ ഉണ്ടെങ്കിലും അതിനടിയിലേക്കും ജലം മാലിന്യം ഉൾപ്പടെ നിറഞ്ഞിട്ടുണ്ട്. ജനങ്ങൾ നികുതിയായി നൽകുന്ന കോടികൾ മുടക്കി വാങ്ങിയ ജനറേറ്ററുകൾ അധികൃതരുടെ അലംഭാവം ഒന്നു കൊണ്ടു മാത്രമാണ് ഇത്തരത്തിൽ അനാഥമായി കിടക്കുന്നത്.

കൊവിഡ് കാലത്തെ സാമ്പത്തിക പരാധീനതകൾക്കിടയിലും ഇടപാടുകാർക്ക് ഉള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി കോടികൾ മുടക്കി സർക്കാർ വാങ്ങിനൽകിയ ജനറേറ്ററുകൾ യഥാസമയം ഇൻസ്റ്റാൾ ചെയ്യാതെയും, സംരക്ഷിക്കാതെയും നശിപ്പിച്ച് കോടികളാണ് ട്രഷറി വകുപ്പ് അധികൃതർ സർക്കാർ പണം പാഴാക്കിക്കളയുന്നത്.