Fri. Apr 19th, 2024

ചേർത്തല:

കോവളം- ബേക്കൽ ജലപാത രണ്ട്‌ വർഷത്തിനകം യാഥാർഥ്യമാക്കുമെന്ന്‌ മന്ത്രി ആന്റണി രാജു പറഞ്ഞു. ജലഗതാഗതവകുപ്പ്‌ പുതുതായി നീറ്റിലിറക്കിയ കാറ്റാമറൈൻ ബോട്ടുകളുടെ സർവീസ്‌ പെരുമ്പളത്ത്‌ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
616 കിലോമീറ്റർ നീളമുള്ള ജലപാത യാഥാർഥ്യമാകുന്നതോടെ ലോക വിനോദസഞ്ചാര രംഗത്ത്‌ കേരളത്തിന്റെ പ്രസക്തി വർധിക്കും.

കുറഞ്ഞചെലവിൽ യാത്രയും ചരക്കുനീക്കവും സാധ്യമാകും.18 മുതൽ റെസ്‌ക്യൂ ബോട്ട്‌ മുഴുസമയം പെരുമ്പളത്ത്‌ ഉണ്ടാകണമെന്ന നിർദേശം അധികൃതർക്ക്‌ നൽകി. പെരുമ്പളത്തുകാരുടെ ദീർഘനാളത്തെ ആവശ്യം പരിഗണിച്ചാണിത്‌.

ആറ്‌ മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാകുന്ന രണ്ട്‌ സോളാർ ബോട്ടുകളിലൊന്ന്‌ പെരുമ്പളത്തിന്‌ നൽകാൻ നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു. ദലീമ  എംഎൽഎ അധ്യക്ഷയായി. എ എം ആരിഫ്‌ എംപി മുഖ്യാതിഥിയായി.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എം പ്രമോദ്‌,  പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി ആശ, പാണാവള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ധന്യ സന്തോഷ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ശോഭന, സി പി വിനോദ്‌കുമാർ, ജലഗതാഗത ഡയറക്‌ടർ ഷാജി വി നായർ എന്നിവർ പങ്കെടുത്തു.

75 പേർക്ക്‌ യാത്രചെയ്യാനാകുന്ന ബോട്ട്‌ പാണാവള്ളി- പെരുമ്പളം മാർക്കറ്റ്‌ ജെട്ടി സർവീസാണ്‌ നടത്തുക. രണ്ടാമത്തെ ബോട്ട്‌ എറണാകുളത്ത്‌ സർവീസ്‌ നടത്തും.