Thu. Apr 25th, 2024
കാസർകോട്​:

വനാതിര്‍ത്തികളിലെ ജനവാസ മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഓപറേഷന്‍ ഗജ പുനരാരംഭിക്കുന്നു. കാട്ടാനകള്‍ കാടിറങ്ങി വ്യാപകമായി നാശനഷ്​ടങ്ങള്‍ വരുത്തുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ആനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്തുന്നതിനായി കേരളത്തിലെയും ദക്ഷിണ കന്നഡയിലെയും വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ മാസം 27 ന് മന്ത്രി എ കെ ശശീന്ദ്രന്റെ സാന്നിധ്യത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കാസർകോട്-ദക്ഷിണകന്നട ജില്ലകളിലെ ഉദ്യോഗസ്ഥർ യോഗം ചേർന്നത്.കാട്ടാനകളെ അതിൻറെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരിച്ചെത്തിക്കാന്‍ യോജിച്ച് പ്രവര്‍ത്തിക്കാനും ധാരണയായി. കാസര്‍കോട് റേഞ്ചില്‍ തമ്പടിച്ചിട്ടുള്ള ആനകളെ സുള്ള്യ വനത്തിലേക്കും കാഞ്ഞങ്ങാട് റേഞ്ചിലുള്ള ആനകളെ തലക്കാവേരി വനത്തിലേക്കും കടത്തിവിടും.

വനമേഖലയിലെ വേട്ടയാടല്‍, കഞ്ചാവ് കൃഷി, വനാതിര്‍ത്തികളിലെ മദ്യ നിര്‍മാണം തുടങ്ങിയവയില്‍ വിവരങ്ങള്‍ പരസ്പരം കൈമാറി നടപടികള്‍ സ്വീകരിക്കും. ഇതിനായി സംയുക്​ത പരിശോധന നടത്താനും വനം-വന്യജീവി നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. യോഗത്തില്‍ സി സി എഫ് ഡി കെ വിനോദ് കുമാര്‍, മംഗളൂരു ഡി സി എഫ് വി കെ ദിനേശ്കുമാര്‍, കാസര്‍കോട് ഡി എഫ്ഒ പി ധനേഷ് കുമാര്‍, എ സി എഫ് അജിത് കെ രാമന്‍, ഇരു സംസ്ഥാനങ്ങളിലെയും റേഞ്ച് ഫോറസ്​റ്റ്​ ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.