Fri. Mar 29th, 2024
തൊടുപുഴ:

നഗരത്തിലെ ഉപയോഗശൂന്യമായ പാറമടകളിലടക്കം വെള്ളം കെട്ടിക്കിടന്ന് രൂപപ്പെട്ട കുളങ്ങളിൽ സംരക്ഷണ ഭിത്തി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് തൊടുപുഴ നഗരസഭ 13ാം വാർഡ് കൗൺസിലർ സിജി റഷീദ് ആവശ്യപ്പെട്ടു. പട്ടയം കവല, കൊതകുത്തി ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഉപയോഗശൂന്യമായ പാറമടയിൽ കല്ല് പൊട്ടിച്ചെടുത്ത വലിയ കുഴിയിൽവീണ് വെള്ളിയാഴ്ച വിദ്യാർഥി മരണപ്പെട്ടിരുന്നു.

മറ്റൊരു കുളത്തിൽ മുമ്പ് ചന്ദ്രൻ എന്നയാളും മരണപ്പെട്ടിരുന്നു. വാർഡിൻെറ വിവിധ ഭാഗങ്ങളിൽ ഇത്തരം പാറമടകളിൽ അപകടം വിതക്കുന്ന വെള്ളകെട്ടുകളുണ്ട്. പാറമടകളുടെ ഉടമസ്ഥരുടെ തന്നെ സാമ്പത്തിക ചെലവിലോ, നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചോ മൂടുകയോ, കെട്ടിത്തിരിച്ച് ആളുകൾക്ക് അപകടം വരാത്തവിധം മുന്നറിയിപ്പ് ബോർഡ് വെക്കുകയോ ചെയ്യണം.

കൊതകുത്തിയിൽനിന്ന് ചിറകണ്ടത്തേക്കു പോകുന്ന റോഡിൻെറ ഒരുവശം അഗാധമായ കുഴിയാണ്. ഇവിടെ സംരക്ഷണഭിത്തി നിർമിക്കണമെന്നും ഇവർ നഗരസഭയോട് ആവശ്യപ്പെട്ടു.