തൊടുപുഴ:
ആനച്ചാൽ സ്വദേശികളായ സുകുമാരനും ഏലിയാമ്മയും വെള്ളത്തൂവല്‍ സ്വദേശി ഔസേപ്പിൻ്റെയും പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് ഫലം. ഈ മാസം 14ന് സ്വന്തം ഭൂമിക്ക് പട്ടയമെന്ന സ്വപ്നം യാഥാർഥ്യമാകുന്നതിൻ്റെ സന്തോഷത്തിലാണ് ഇവർ.
ആനച്ചാല്‍ ഓലിക്കുന്നേല്‍ എന്‍ എ സുകുമാരന്‍ (72) സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശത്തിനായി ഓഫിസുകള്‍ കയറിയിറങ്ങാൻ തുടങ്ങിയിട്ട് 45 വര്‍ഷം പിന്നിടുന്നു. സര്‍ക്കാറിൻ്റെ 100 ദിന കർമപരിപാടികളുടെ ഭാഗമായാണ് 90 സെൻറ് സ്ഥലത്തിന് പട്ടയം കിട്ടുന്നത്. കര്‍ഷകനായിരുന്ന സുകുമാരന്‍ വാര്‍ധക്യസഹജമായ കാരണങ്ങളാല്‍ കൃഷി അവസാനിപ്പിക്കേണ്ടി വന്നു. സ്ഥലം പാട്ടത്തിന് നല്കി.
ഇപ്പോള്‍ സര്‍ക്കാര്‍ നല്കുന്ന വാര്‍ധക്യ പെന്‍ഷനാണ് സുകുമാരൻ്റെയും ഭാര്യ ലീലയുടെയും ഏകവരുമാനം. മക്കളില്ലാത്ത ഇവര്‍ക്ക് ആശ്രയം വാര്‍ഡിലെ ആശ പ്രവര്‍ത്തകരാണ്.
18 വര്‍ഷം പണിയെടുത്ത മണ്ണ് സ്വന്തമാകുന്നതിൻ്റെ അഭിമാനത്തിലാണ് വെള്ളത്തൂവല്‍ ശല്യാംപാറ താഴത്തേതൊടി ഔസേപ്പ്. മക്കളുടെ പഠനം, വിവാഹം തുടങ്ങി സാമ്പത്തിക പ്രതിസന്ധികള്‍ നേരിട്ട പല സമയത്തും പട്ടയമില്ലാത്തതിൻ്റെ ബുദ്ധിമുട്ട് അനുഭവിച്ചെന്ന് ഔസേപ്പ് പറയുന്നു. മകന് മനോജിനും മരുമകൾ ജോയ്സിക്കും പേരക്കുട്ടികളായ എയ്ഞ്ചലിനും എഡ്വിനുമൊപ്പമാണ് ഔസേപ്പ് താമസിക്കുന്നത്. ഭാര്യ മേഴ്സി ആറു വര്‍ഷം മുമ്പ് അർബുദം ബാധിച്ച് മരിച്ചു.
തൊഴിലുറപ്പ് തൊഴിലാളിയായ ആനച്ചാല്‍ ഇടയാല്‍ വീട്ടില്‍ ഏലിയാമ്മയുടെ 20 സെൻറില്‍ അഞ്ച് സെൻറിനാണ് 50 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പട്ടയം ലഭിക്കുന്നത്. ബാക്കി 15 സെൻറിനും വൈകാതെ പട്ടയം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഏലിയാമ്മ.
ചെങ്കുളം ഡാമിൻ്റെ ക്യാച്ച്മെൻറ് ഏരിയ എന്ന കാരണത്താലാണ് ബാക്കി സ്ഥലത്തിന് പട്ടയം കിട്ടാത്തത്. ആറുവര്‍ഷം മുമ്പ് ഭര്‍ത്താവ് ജോസ് മരിച്ചു. വിധവ പെന്‍ഷനാണ് വരുമാനം. മക്കളായ ജോസ്മി, ജോസ്ന, ജസ്ന എന്നിവരെ വിവാഹം കഴിച്ചയച്ചു.