Fri. Mar 29th, 2024

പൊന്നാനി:

ഏറെ പ്രതീക്ഷയോടെ തുടങ്ങിവച്ച കനോലി കനാൽ നവീകരണം നിലച്ചു. കനാൽ ആഴം കൂട്ടുന്നതിന്റെ ഭാഗമായി പുറത്തെടുക്കുന്ന ചെളിയും മാലിന്യവും കൂട്ടിയിടാൻ മറ്റൊരിടം കിട്ടാത്തതിന്റെ പേരിലാണ് നവീകരണം നിർത്തിവച്ചത്. അഴിമുഖത്ത് തുറമുഖ വകുപ്പിനു കീഴിലുള്ള ഭൂമിയിൽ ചെളിയും മാലിന്യവും തള്ളാൻ നേരത്തേ ശ്രമം നടന്നെങ്കിലും നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് നിർത്തിവയ്ക്കേണ്ടി വന്നിരുന്നു.

മറ്റൊരിടം ലഭ്യമാക്കാൻ നഗരസഭയോടും റവന്യു വകുപ്പിനോടും ആവശ്യപ്പെട്ടെങ്കിലും അനുകൂല നടപടികളുണ്ടായിട്ടില്ല.ഇക്കാരണത്താൽ പദ്ധതി വഴിമുട്ടുകയായിരുന്നു. നിലവിൽ ആഴം കൂട്ടിയതിന്റെ ഭാഗമായി പുറത്തെടുത്ത മണ്ണ് കനാൽ തീരത്തുതന്നെ കൂട്ടിയിട്ടിരിക്കുകയാണ്. മിക്കയിടങ്ങളിലും പുറത്തെടുത്ത മണ്ണ് തിരിച്ച് കനാലിലേക്കുതന്നെ ഒഴുകിത്തുടങ്ങി.

2 കോടി രൂപയോളം ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി ലക്ഷ്യം കാണാതെ പോവുകയാണ്. അണ്ടിത്തോട് മുതൽ പൊന്നാനി അഴിമുഖം വരെ കനോലി കനാൽ ആഴം കൂട്ടി സോളർ ബോട്ട് സർവീസ് ആരംഭിക്കാനായിരുന്നു പദ്ധതി.