Sat. Apr 20th, 2024

കൊച്ചി:

തൃക്കാക്കര നഗരസഭയിൽ കൗൺസിലർമാർക്ക് ചെയർപേഴ്സൻ ഓണക്കോടിയോടൊപ്പം പണം നൽകിയ സംഭവത്തിൽ കോൺഗ്രസ് നിയോഗിച്ച അന്വേഷണ കമ്മീഷൻ ഇന്ന് തെളിവെടുപ്പ് തുടങ്ങും. നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാരിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുക.

ഡിസിസി വൈസ് പ്രസിഡണ്ട്. മുഹമ്മദ്‌ ഷിയാസ്, ജില്ലാ ജനറൽ സെക്രട്ടറി കെഎക്സ് സേവ്യർ എന്നിവരാണ് അന്വേഷണം നടത്തുന്നത്. ആരോപണ നേരിടുന്ന ചെയർപേഴ്സൻ അജിത തങ്കപ്പനിൽ നിന്നും കമ്മിഷൻ മൊഴിയെടുക്കും.

സംഭവത്തിൽ അന്വേഷണം അവശ്യപ്പെട്ട് പാർട്ടികൾ ഇന്ന് നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തും. കഴിഞ്ഞ ദിവസമാണ് തൃക്കാക്കര നഗരസഭയിൽ ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് ചെയർപേഴ്സൻ 10,000 രൂപയും സമ്മാനിച്ചത്.

പണം വാങ്ങുന്നത് പന്തിയല്ലെന്ന് തോന്നിയവർ കവർ ചെയർപേഴ്സന് തന്നെ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകി. സംഭവത്തിൽ കോൺഗ്രസ് കൗൺസിലർ വി ഡി സുരേഷ് അടക്കം അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി.

സംഭവം വിവാദമായത്തോടെയാണ് ചെയർപേഴ്സന്‍റെ നടപടിയില്‍ കോൺഗ്രസ് നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചത്. പണമടങ്ങിയ കവർ ചെയർപേഴ്സന് തിരിച്ചു നൽകുന്നതിന്‍റെ കൂടുതൽ തെളിവുകളും ഇതിനിടെ പുറത്ത് വന്നു.

അതേസമയം, പണം ആർക്കും നൽകിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നല്‍ക്കുന്ന ചെയർപേഴ്സൻ അജിത തങ്കപ്പൻ, തെളിവായി കൗൺസിലർമാർ പുറത്ത് വിട്ട വീഡിയോയിലുള്ളത് പരാതി കവറിൽ സ്വീകരിക്കുന്ന ദൃശ്യമാണെന്നും പറഞ്ഞിരുന്നു. എന്നാൽ തിരിച്ചേൽപ്പിച്ചത് പണമടങ്ങിയ കവർ തന്നെ ആണെന്ന് തെളിയിക്കാനുള്ള കൂടുതൽ വീഡിയോ കൗൺസിലർമാർ പുറത്ത് വിട്ടു.

പരാതി ശരിവെച്ച് ഭരണപക്ഷ കൗൺസിലർ  റാഷിദ് ഉള്ളമ്പള്ളി നടത്തിയ ഫോൺ സംഭാഷവും പുറത്തായത് അജിത തങ്കപ്പന് തിരിച്ചടിയാകും. ചെയർപേഴ്സനെതിരെ അന്വേഷണം ആവശ്യപ്പെട്ട കോൺഗ്രസ് കൗൺസിലർ വിഡി സുരേഷ് സംഘടിപ്പിച്ച തിരുവോണ പരിപാടിയിൽ നിന്ന് പിടി തോമസ് വിട്ട് നിന്നതും വിവാദമായിരുന്നു.