Thu. Apr 25th, 2024

പാലക്കാട്:

കീഴൂരിൽ സർക്കാർ പുനരധിവാസ പദ്ധതിയിൽപ്പെട്ട പട്ടികജാതി കുടുംബങ്ങളെ വഞ്ചിച്ചെന്ന് പരാതി. സർക്കാർ ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങിയ മൂന്ന് പട്ടികജാതി കുടുംബങ്ങളിൽ നിന്നും വലിയ തുക ഈടാക്കിയെന്ന ആരോപണവുമായാണ് കുടുംബാഗംങ്ങൾ രംഗത്തെത്തിയത്.

പ്രളയകാലത്ത് ഈ മലയിടുക്കിൽ ഉരുൾപൊട്ടലുണ്ടായതിനെത്തുടര്‍ന്നാണ് ഇവരെ മാറ്റി താമസിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി സ്ഥലം വാങ്ങാൻ ആറ് ലക്ഷം രൂപയും വീട് വെക്കാൻ നാല് ലക്ഷവുമാണ് അനുവദിച്ചത്.

എന്നാൽ സെന്റിന് നാൽപ്പതിനായിരം പോലും മതിപ്പ് വിലയില്ലാത്ത ഭൂമി 1,08,000 രൂപക്ക് ആണ് ഇവർക്ക് ലഭിച്ചത്. പഞ്ചായത്ത് മുൻ മെമ്പറുടെ സ്ഥലം തലയിൽ കെട്ടിവെച്ചു എന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. സംഭവത്തിൽ പട്ടികജാതി വകുപ്പ് കമ്മീഷൻ കേസെടുത്തിട്ടുണ്ട്.

കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുമെന്ന് ഷൊർണൂർ എംഎൽഎ പി മമ്മിക്കുട്ടി വ്യക്തമാക്കി. സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. ഇതുപോലെ തൃക്കടീരി പഞ്ചായത്തിൽ 18 കുടുംബങ്ങളും തട്ടിപ്പിനിരയായെന്ന് ആരോപണം ഉയരുന്നുണ്ട്.