Sat. Apr 20th, 2024

ആലപ്പുഴ:

തിങ്കളാഴ്‌ച ഊർജിത കൊവിഡ് വാക്‌സിനേഷനാണെന്ന് കലക്‌ടർ എ അലക്‌സാണ്ടർ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിൽ അറിയിച്ചു‌.  പഞ്ചായത്തുകളിലും നഗരസഭകളിലും കൂടുതൽ ഡോസ്  ലഭ്യമാക്കിയിട്ടുണ്ട്.  ലഭ്യമായ വാക്‌സിൻ ഇന്നുതന്നെ നൽകിത്തീർക്കാൻ  പ്രസിഡന്റുമാർക്ക് കലക്‌ടർ നിർദേശം നൽകി.

ആകെ ജനസംഖ്യയിൽ 50 ശതമാനത്തിൽ താഴെ വാക്‌സിനേഷൻ നടക്കാത്ത പഞ്ചായത്തുകൾ ഇക്കാര്യം അറിയിക്കണമെന്നും വാക്‌സിനേഷൻ ഊർജിതമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി പറഞ്ഞു.

ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും / ആശുപത്രികളിലും തിങ്കളാഴ്‌ച കൊവിഡ് വാക്‌സിനേഷൻ ഉണ്ടായിരിക്കും. 18 വയസിന് മുകളിൽ പ്രായമുള്ളവർ അവരവരുടെ താമസസ്ഥലത്തെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് നിർദേശാനുസരണം  വാക്‌സിനേഷൻ കേന്ദ്രത്തിലെത്തി വാക്‌സിൻ സ്വീകരിക്കണം.

തിങ്കളാഴ്‌ച  കൂടുതൽ പേർക്ക് വാക്‌സിൻ നൽകാനായി ചേർത്തല, ആലപ്പുഴ (5  ക്യാമ്പുകൾ), ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ എന്നീ നഗരസഭാ പ്രദേശങ്ങളിലും പുന്നപ്ര തെക്ക്, അരൂർ, ചേർത്തല തെക്ക്, പട്ടണക്കാട്, മാരാരിക്കുളം തെക്ക്, ആറാട്ടുപുഴ എന്നീ പഞ്ചായത്തുകളിലും പ്രത്യേക ക്യാമ്പുകൾ ഉണ്ടാകും.