Fri. Apr 19th, 2024
എലത്തൂർ:

രണ്ടായിരത്തിലധികം കുടുംബങ്ങളുടെ യാത്രാസ്വാതന്ത്ര്യം നിഷേധിച്ച് റെയിൽവേ എലത്തൂർ ഗേറ്റ് അടച്ചുപൂട്ടാൻ ഒരുക്കങ്ങൾ തുടങ്ങി.ആദ്യഘട്ടത്തിൽ രാത്രി 10 മുതൽ രാവിലെ ആറുവരെ ഗേറ്റ് അടച്ചിടാനാണ് തീരുമാനം. രണ്ടാം ഘട്ടത്തിൽ ജനകീയ പ്രതിഷേധം അവഗണിച്ച് ഗേറ്റ് പൂർണമായും അടയ്ക്കും.

നിലവിലെ രാത്രിയിലെ ഗേറ്റ് കീപ്പറുടെ ജോലി പ്ലാറ്റ്ഫോമിലേക്ക് മാറ്റി. ആംബുലൻസിന് കടന്നുപോകാൻ മാത്രം ഗേറ്റ് തുറക്കാനാണ് നിർദേശം.റെയിൽവേ അണ്ടർ ബ്രിഡ്ജിന്റെ പാരലൽ റോഡ് പൂർത്തിയായതോടെ ഗേറ്റ് അടച്ചിടാൻ കമീഷണർ ഓഫ് റെയിൽവേ സേഫ്റ്റി നേരത്തെ ഉത്തരവ് നൽകിയിരുന്നു.

വൻ ജനരോഷത്തെ തുടർന്ന് അടച്ചുപൂട്ടുന്നതിൽനിന്ന് പിൻമാറിയ റെയിൽവേ എൻജിനിയിറിങ് വിഭാഗം അന്ന് തിരിച്ചുപോയെങ്കിലും നടപടി മരവിപ്പിച്ചില്ല.റെയിൽവേയുടെ കിഴക്കു ഭാഗത്തെ 2000ത്തിലേറെ കുടുംബങ്ങളാണ് ഗേറ്റ് അടച്ചുപൂട്ടുന്നതോടെ ദുരിതത്തിലാവുക. ഗേറ്റ് അടയ്‌ക്കാനുള്ള മുൻ തീരുമാനം ചോർന്നതിനാൽ പിൻവാങ്ങേണ്ടിവന്ന സാഹചര്യത്തിൽ അതീവ രഹസ്യമായാണ് പുതിയ നീക്കം.

റെയിൽവേ എൻജിനിയറിങ് വിഭാഗം ഗേറ്റ് അടച്ചുപൂട്ടാൻ എത്തുന്ന വിവരവും ചോർന്നിരുന്നു. ഇതു സംബന്ധിച്ച് റെയിൽവേ ഇന്റലിജൻസ് അന്വേഷണവും നടത്തി. എട്ട് ജീവനക്കാരിൽ നാലുപേരെ വിവിധ സ്റ്റേഷനുകളിലേക്ക് പുനഃക്രമീകരിച്ചിരുന്നു.