കോട്ടയം:
അങ്കമാലി-ശബരി റെയില്‍പാതയുടെ എസ്റ്റിമേറ്റ് പുതുക്കുന്നതിന് മുന്നോടിയായി ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിങ് (ലിഡാർ) സർവേക്ക് ടെൻഡറായി. ഹൈദരാബാദ് ആസ്ഥാനമായ ഐ ഐ സി ടെക്നോളജീസാണ് സർവേ നടത്തുക. സിവിൽ ഏവിയേഷൻ വിഭാഗത്തിൻ്റെ അനുമതി ലഭിച്ചാലുടൻ സർവേ ആരംഭിക്കുമെന്ന് കെ റെയിൽ അധികൃതർ അറിയിച്ചു.
പാലാ രാമപുരത്തിനടുത്ത് കൊല്ലപ്പള്ളി മുതൽ എരുമേലി വരെ 40 കിലോമീറ്ററിലാണ് ഹെലികോപ്ടർ ഉപയോഗിച്ച് സർവേ നടത്തുന്നത്. 35.52 ലക്ഷം രൂപയാണ് ഇതിന് ചെലവ്. 45 ദിവസം കൊണ്ട് പൂർത്തിയാക്കും. പദ്ധതിയുടെ എസ്റ്റിമേറ്റ് പുതുക്കി തയാറാക്കുന്നതും കെ റെയിലാണ്. പദ്ധതി ഏറ്റെടുത്ത് നടപ്പാക്കാനും കമ്പനി സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ, കേന്ദ്രം മറുപടി നൽകിയിട്ടില്ല.
കേന്ദ്ര സർക്കാറിൽനിന്ന് അനുമതി ലഭിക്കുന്ന മുറക്ക് കെ റെയിൽ, പദ്ധതി ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോകുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ കഴിഞ്ഞദിവസം നിയമസഭയിൽ അറിയിച്ചിരുന്നു. നിർമാണച്ചെലവിൻ്റെ പകുതി ഏറ്റെടുക്കാൻ സംസ്ഥാനം തയാറായതിനെത്തുടർന്നാണ് ശബരിപാതക്ക് വീണ്ടും ജീവൻ വെച്ചത്. പദ്ധതി മരവിപ്പിച്ചുകൊണ്ടുള്ള തീരുമാനം കേന്ദ്രം റദ്ദാക്കിയിരുന്നു. എസ്റ്റിമേറ്റ് പുതുക്കാൻ കെ റെയിലിനോട് ആവശ്യപ്പെടുകയും ചെയ്തു.
1998ലാണ് ശബരി പദ്ധതിക്ക് റെയിൽവേയുടെ അംഗീകാരം ലഭിച്ചത്. 2005ൽ പ്രതീക്ഷിച്ചിരുന്ന പദ്ധതിച്ചെലവ് 550 കോടിയായിരുന്നു. 2011ൽ ഇത് 1566 കോടിയായി പുതുക്കി. 2017ലെ എസ്റ്റിമേറ്റനുസരിച്ച് 2815 കോടിയാണ് ചെലവ്. കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി 470.77 ഹെക്ടർ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്.
115 കിലോമീറ്ററാണ് ദൈർഘ്യം. അങ്കമാലി മുതൽ കാലടി റെയിൽവേ സ്റ്റേഷൻവരെ എട്ട് കിലോമീറ്റർ ദൂരം നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. കോട്ടയത്ത് ഭൂമി കണ്ടെത്തിയിട്ടുണ്ടെങ്കിലും സ്ഥലമേറ്റെടുപ്പ് പൂർത്തിയായിട്ടില്ല. റാന്നി-പത്തനംതിട്ട വഴി കൊല്ലം ജില്ലയിലെ പുനലൂര്‍വരെ ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ ഭാവിയില്‍ തമിഴ്നാട്ടിലേക്ക് നീട്ടാന്‍ കഴിയുമെന്ന സാധ്യതയും സര്‍ക്കാറിെൻറ പരിഗണനയിലുണ്ട്.
ആദ്യം റെയിൽവെയുടെ പൂര്‍ണ മുതല്‍മുടക്കിലാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇടക്കുവെച്ച് പകുതിച്ചെലവ് സംസ്ഥാനം വഹിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, സംസ്ഥാനം വഴങ്ങിയില്ല. ഇതോടെ പദ്ധതി മുടങ്ങിയ സാഹചര്യത്തിലാണ് ചെലവിൻ്റെ പകുതി വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കോട്ടയത്ത് രാമപുരം, പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, ഇടുക്കി ജില്ലയിൽ തൊടുപുഴ, കരിങ്കുന്നം എന്നിവയാണ് സ്റ്റേഷനുകൾ.