Sat. Apr 20th, 2024
ഇലവുംതിട്ട∙

പായലും ചെളിയും നിറഞ്ഞ് വർഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുന്ന ഇലവുംതിട്ട രാമൻചിറയിലുള്ള ജലാശയത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. തലമുറകളുടെ പാരമ്പര്യം പേറുന്ന ഈ ചിറയ്ക്കു പിന്നിൽ ഒരു തലമുറയുടെ കഠിനാധ്വാനത്തിന്റെയും കാർഷിക സംസ്കാരത്തിന്റെയും കഥകളുണ്ട്. ചിറയോട് ചേർന്നുള്ള കൊല്ലംചിറ പാടശേഖരത്ത് പുഞ്ച കൃഷിക്കാവശ്യമായ ജലം സംഭരിക്കുന്നതിനായി കരപ്രമാണിമാരും കർഷകരും കർഷക തൊഴിലാളികളും ഒത്തുചേർന്ന് മനുഷ്യാധ്വാനത്താൽ നിർമിച്ച 5 ഏക്കറോളം വരുന്ന വിശാലമായ ജലാശയമാണിത്.

പുഞ്ചപ്പാടം ഉഴുതു മറിക്കാനും വിത്തിറക്കാനും വേനൽക്കാലത്തും ജലം ആവശ്യമായി വരുമ്പോൾ നടവരമ്പായിരുന്ന ഇന്നത്തെ രാമൻചിറ – കുളനട റോഡ് തുറന്ന് ജലം ഒഴുക്കി വിടുമായിരുന്നു. വെള്ളം കുറയുന്നതോടെ കുളത്തിൽ തെളിഞ്ഞു വരുന്ന മത്സ്യങ്ങളെ പിടിച്ച് ലേലം ചെയ്ത് ആ തുക കാർഷികാവശ്യങ്ങൾക്കായി പങ്കിട്ടെടുക്കുക പതിവായിരുന്നു. ഒപ്പം ആടുമാടു വളർത്തൽ, തുണി അലക്ക്, കുളി തുടങ്ങി ഒരു നാട്ടിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിനും ജലാശയം ഉപകരിച്ചു. കാലക്രമത്തിൽ കാർഷിക വൃത്തിയുടെ പ്രാധാന്യം കുറഞ്ഞതോടെ ചിറ അവഗണിക്കപ്പെട്ടു.

By Divya