Thu. Apr 18th, 2024
കോഴിക്കോട്:

രാജ്യസുരക്ഷക്കുവരെ ഭീഷണി ഉയര്‍ത്തുന്ന തരത്തിൽ വിവിധയിടങ്ങളിൽ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകൾ പ്രവർത്തിപ്പിച്ച കേസിൽ അന്വേഷണം മുഖ്യസൂത്രധാരന് സാമ്പത്തിക സഹായം ചെയ്തവരിലേക്കും. കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി ഇബ്രാഹീം പുല്ലാട്ടിനെ സാമ്പത്തികമായി സഹായിച്ചവരുടെ വിവരങ്ങളാണ് അന്വേഷണസംഘം ശേഖരിക്കുന്നത്. ബംഗളൂരുവിലും കോഴിക്കോട്ടുമടക്കം നിയമവിരുദ്ധ എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിക്കുന്നതിന് കോടിക്കണക്കിന് രൂപ മുടക്കിയെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.

കോഴിക്കോട്ട് ഏഴിടത്ത് എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചതിൽ സർക്കാറിനും ടെലികോം വകുപ്പിനും കോടിയിലേറെ രൂപയുടെ നികുതി നഷ്ടമടക്കമുണ്ടായതായാണ് കണക്കാക്കിയത്. നേരത്തെ ഡൽഹിയിലും ബിഹാറിലുമുൾപ്പെടെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിച്ചതിനുപിന്നിലും ഇവരാണോ എന്നത് പരിശോധിച്ചുവരുകയാണ്.

സാമ്പത്തികശേഷി കുറഞ്ഞ കുടുംബത്തിലുള്ളയാളാണ് ഇബ്രാഹീമെന്നതിനാൽ എക്സ്ചേഞ്ച് സ്ഥാപിക്കാനുള്ള തുക സമാഹരിക്കാൻ പുറത്തുനിന്നുള്ളവരുടെയടക്കം സഹായം ലഭിച്ചതായാണ് സംശയം. അതിനാൽ തന്നെ കേസിലെ പ്രതികളുടെയെല്ലാം ബാങ്ക് ഇടപാടുകളടക്കം പൊലീസ് പരിശോധിച്ചുവരുകയാണ്. സ്വർണക്കടത്ത്, ഹവാല, കുഴൽപണ ഇടപാടുകാർ നിയമവിരുദ്ധ എക്സ്ചേഞ്ചുകൾക്കായി പണം മുടക്കിയതായി സൂചനയുണ്ട്.

ബംഗളൂരുവിൽ പിടിയിലായ ഇബ്രാഹീമിനെതിരെ സൈനിക നീക്കം ചോർത്തിയതടക്കം കുറ്റങ്ങളാണ് അവിടെ ചുമത്തിയത്. അതിനാൽ തന്നെ രാജ്യദ്രോഹപ്രവർത്തനമടക്കം കോഴിക്കോട്ടെ കേസിലുമുണ്ടെന്നാണ് സൂചന. പിടിച്ചെടുത്ത 750 ഓളം സിം കാർഡുകൾ പരിശോധിച്ചാലേ ഇതുസംബന്ധിച്ച തെളിവുകൾ ലഭിക്കൂ എന്നാണ് അന്വേഷണസംഘം പറയുന്നത്.