Wed. Apr 24th, 2024

പാലക്കാട്:

ആറങ്ങോട്ടുകുളമ്പിന് പുറമെ കഞ്ചിക്കോട് ഐഐടി പരിസരം കാട്ടാനകളുടെ വിഹാരകേന്ദ്രമാകുന്നു. കൊമ്പന്മാരും പിടിയാനകളും കുട്ടികളുമടങ്ങുന്ന സംഘം ഒരാഴ്ചയിലേറെയായി ഐഐടിയ്ക്ക് പിറകിലെ വനമേഖല ചുറ്റിപ്പറ്റിയാണ്‌ കറക്കം. ഇവിടെ നിന്ന് കൊമ്പന്മാർ ജനവാസമേഖലയിലെത്തുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.

വനയോരമേഖലയിൽ താമസിക്കുന്നവർക്ക് ഇരുട്ടായാൽ വീടുകളിലേക്ക് മടങ്ങാനാകുന്നില്ല. ഏതുനിമിഷവും കാട്ടാന വഴിമുടക്കാം. രാത്രിയിൽ വയലുകളിൽ ഫ്ലിക്കറിങ് ലൈറ്റും ശബ്ദസംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആനകൾ ഇവ മറികടക്കാൻ ശീലിച്ചു.

കഞ്ചിക്കോട് വലിയേരിയിൽ അടുത്തിടെയാണ്‌ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടത്. വാളയാർ, കഞ്ചിക്കോട്, മലമ്പുഴ എന്നിവിടങ്ങളിലാണ് കാട്ടാനശല്യം കൂടുതൽ. ഈ ഭാഗങ്ങളിൽ പലയിടത്തും സോളാർ ഫെൻസിങ് ആനകൾ നശിപ്പിച്ചു.

ഒന്നാംവിള നടീൽ നടക്കുന്നതിനാൽ ജാഗ്രതയോടെയാണ്‌ കർഷകരും പണിയെടുക്കുന്നത്. അയ്യപ്പൻമലയാണ്‌ കാട്ടാനകളുടെ ഇടത്താവളം. ഉൾക്കാടുകളിൽ നിന്നെത്തുന്ന ആനകൾ ഇവിടെയാണ്‌ തമ്പടിക്കുക.

തമിഴ്‍നാട്അതിർത്തികടന്നെത്തുന്നകാട്ടാനകളുടെഎണ്ണവുംവർധിക്കുന്നുണ്ട്.ആനയിറങ്ങുന്നത് തടയാൻ മലമ്പുഴ പഞ്ചായത്തിൽ കഴിഞ്ഞദിവസം യോഗം ചേർന്നു.അടിക്കാട് വെട്ടൽ ഉൾപ്പടെയുള്ള നടപടി സ്വീകരിക്കാൻ തീരുമാനമായി. ഇടവേളയ്ക്കുശേഷം ആനകൾ കാടിറങ്ങാൻ തുടങ്ങിയതോടെ വനംവകുപ്പ് പട്രോളിങ്ങും‌ ശക്തമാക്കി.

By Rathi N