Sat. Apr 20th, 2024
ജറൂസലം:

ദിവസങ്ങളുടെ ഇടവേളയിൽ ഗാസയിൽ വീണ്ടും ബോംബാക്രമണവുമായി ഇസ്രായേൽ പ്രതികാരം. ഗാസ പട്ടണത്തിലെയും ബെയ്ത് ലാഹിയയിലെയും വിവിധ കേന്ദ്രങ്ങളിലാണ് വ്യാഴാഴ്ച രാത്രിയിൽ ആക്രമണമുണ്ടായത്. പുതിയ സർക്കാറും ആക്രമണത്തിന്‍റെ പാതയിലാണെന്നും സ്വന്തം ജനതയുടെയും വിശുദ്ധ സ്ഥലങ്ങളുടെയും സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്നും ഹമാസ് വാർത്താ കുറിപ്പിൽ പറഞ്ഞു.

ആക്രമണത്തിനെത്തിയ ഒരു ഡ്രോൺ ഗസ്സ പട്ടണത്തിന് പടിഞ്ഞാറുഭാഗത്ത് തകർത്തതായി ഹമാസ് ഉടമസ്ഥതയിലുള്ള അൽഅഖ്സ ടി വി റിപ്പോർട്ട് ചെയ്തു. ഇസ്രായേലിനെതിരെ ഹമാസ് നേതൃത്വത്തിൽ ആക്രമണം നടന്നതായും റിപ്പോർട്ടുണ്ട്. അഗ്നി ബലൂണുകൾ തൊടുക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ആക്രമണമെന്നാണ് ഇസ്രായേൽ വിശദീകരണം.

തുടർച്ചയായ മൂന്നാം ദിവസമാണ് ഇത്തരം ബലൂണുകൾ ഗസ്സയിൽനിന്ന് ഇസ്രായേൽ അതിർത്തി കടക്കുന്നത്. ബുധനാഴ്ച പുലർച്ചെയും ഇസ്രായേൽ ഗാസ മുനമ്പിൽ ആക്രമണം നടത്തിയിരുന്നു. ഹമാസിന്‍റെ സൈനിക ശേഷി സമ്പൂർണമായി ഇല്ലാതാക്കുംവരെ ആക്രമണം തുടരുമെന്നും ഗാസയിൽ നടക്കുന്നതിന് ഉത്തരവാദി ഹമാസ് ആയിരിക്കുമെന്നും ഇസ്രായേൽ സൈന്യം വാർത്ത കുറിപ്പിൽ കുറ്റപ്പെടുത്തി.

അതിനിടെ, യു എസ് സ്റ്റേറ്റ് സെക്രട്ടററി ആന്‍റണി ബ്ലിങ്കെനും ഇസ്രായേൽ വിദേശകാര്യ മന്ത്രി യായർ ലാപിഡും തമ്മിൽ സംഭാഷണം നടത്തി. കഴിഞ്ഞ മാസം ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 66കുട്ടികളുൾപെടെ 257 പേർ മരിച്ചിരുന്നു. ഇസ്രായേലിൽ രണ്ട് കുട്ടികളുൾപെടെ 13 പേരും കൊല്ലപ്പെട്ടു.

By Divya