Thu. Mar 28th, 2024
തിരുവനന്തപുരം:

മുട്ടില്‍ വനംകൊള്ള സംസ്ഥാന സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ ബിജെപി കേന്ദ്ര വനം മന്ത്രാലയത്തെ കൊണ്ടു നടപടി എടുപ്പിക്കാന്‍ ബിജെപി ശ്രമം ആരംഭിച്ചു. ദേശീയ നേതാക്കളെ കാണാന്‍ ഡല്‍ഹിയിലെത്തിയ കെ സുരേന്ദ്രന്‍ വിഷയത്തില്‍ ഇടപെടുന്നതിനായി വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറെ കണ്ടു സംസാരിക്കും.

അതേസമയം മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ടു തുടരന്വേഷണത്തിനു ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ റോജോ അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവരടക്കമുള്ളവര്‍ നല്‍കിയ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഇടപെടല്‍.

പ്രതികള്‍ക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത ബന്ധമുള്ള കേസ് ആണെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. വനം കൊള്ളയുമായി ബന്ധപ്പെട്ടു പുറത്തുവന്നതു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണു സര്‍ക്കാര്‍ പറഞ്ഞത്.

പ്രതികള്‍ സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണു വനം കൊള്ള നടത്തിയത്. വില്ലേജ് ഓഫീസര്‍മാരടക്കം കേസില്‍ അന്വേഷണം നേരിടുകയാണെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

By Divya