Fri. Apr 19th, 2024
ന്യൂഡൽഹി:

വായ്പാത്തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് നാടുകടത്തണണെന്ന് ഡൊമിനിക്കന്‍ സര്‍ക്കാര്‍ കോടതിയില്‍. അഭിഭാഷകന്‍ ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ മെഹുല്‍ ചോക്‌സിയെ ഹാജരാക്കാന്‍ ഡൊമിനിക്കന്‍ കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി. ഇന്ത്യയിലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14000 കോടി രൂപയോളം വായ്പയെടുത്താണ് ചോക്‌സി മുങ്ങിയതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഡൊമിനിക്കയില്‍ അനധികൃതമായി കടന്നു എന്ന ആരോപണത്തില്‍ കോടതി ചോക്‌സിയുടെ മൊഴി രേഖപ്പെടുത്തും. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വാദം തുടരും. അതേസമയം, ചോക്‌സിയെ വിട്ടുകിട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ഊര്‍ജിതപ്പെടുത്തി.

ചോക്‌സി അറസ്റ്റിലായതിന് പിന്നാലെ സിബിഐ, ഇഡി ഉദ്യോഗസ്ഥരടക്കം എട്ടുപേര്‍ ഡൊമിനിക്കയില്‍ എത്തി. ശനിയാഴ്ച അതീവ രഹസ്യമായാണ് സ്വകാര്യ വിമാനത്തിലാണ് ഉദ്യോഗസ്ഥര്‍ ഡൊമിനിക്കയിലെത്തിയത്. ഉദ്യോഗസ്ഥരെ സഹായിക്കാനായി ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ ഹൈക്കമ്മീഷണറെയും അയച്ചിട്ടുണ്ട്.

മെയ് 27ന് ഡൊമിനിക്കന്‍ പൊലീസ് പിടിയിലായ ചോക്‌സി ഇപ്പോള്‍ ചികിത്സയിലാണ്. മെയ് 23നാണ് ചോക്‌സിയെ കാണാതായത്. ക്യൂബയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് 63കാരനായ ചോക്‌സി പിടിയിലായതെന്നാണ് പൊലീസ് പറയുന്നത്.

2017 മുതല്‍ ഇന്ത്യന്‍ പൗരനല്ലെന്നാണ് ചോക്‌സിയുടെ വാദം. എന്നാല്‍ തെറ്റായ രേഖകള്‍ ഹാജരാക്കിയാണ് ചോക്‌സി ആന്റിഗ്വ പൗരത്വം നേടിയതെന്ന് ഇന്ത്യ പറയുന്നു.

By Divya