Fri. Apr 19th, 2024
സുല്‍ത്താന്‍ ബത്തേരി:

സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ഡിഎയുടെ പ്രചാരണത്തിന് ഒന്നേകാല്‍ കോടി രൂപയെത്തിച്ചതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 24 ന് കാസര്‍ഗോഡ് നിന്നാണ് പണം എത്തിച്ചതെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച ബിജെപിയുടെ എക്സല്‍ ഷീറ്റില്‍ മാര്‍ച്ച് 20ന് മംഗലാപുരം യാത്രയ്ക്ക് 30,000 രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് മംഗലാപുരത്തേക്കായിരുന്നില്ലെന്നും കാസര്‍ഗോട്ടേക്ക് ആയിരുന്നുവെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

രണ്ടു ജില്ലാ നേതാക്കള്‍ രണ്ടു കാറുകളിലായിട്ടാണ് യാത്ര നടത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച വാഹനം തന്നെയാണ് ഇതിനായും ഉപയോഗിച്ചത്.
തുടര്‍ന്ന് കാസര്‍ഗോഡ് ബിജെപി ഓഫീസിലെത്തിയ ഈ നേതാക്കള്‍ അവിടെ നിന്ന് 50 ലക്ഷം രൂപയുമായി മടങ്ങിയെന്നും പിന്നാലെ കൊടകര മോഡലില്‍ ബാക്കി പണം എത്തിച്ചുവെന്നുമാണ് വിവരം.

ഇതില്‍ 25 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ചെലവിനായി സ്ഥാനാര്‍ത്ഥിക്ക് കൈമാറിയെന്നും ബാക്കി പണം ചെലവാക്കിയത് ബിജെപി തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പണം ചെലവഴിക്കുന്നതില്‍ ഒന്നോ രണ്ടോ നേതാക്കള്‍ക്ക് മാത്രമാണ് ചുമതല നല്‍കിയിരുന്നത്.

അതേസമയം കൊടകര കുഴല്‍പ്പണ കേസിലും ബിജെപിക്ക് കുരുക്ക് മുറുകുകയാണ്. കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസിലെ പ്രതികള്‍ തൃശ്ശൂര്‍ ബിജെപി. ഓഫീസില്‍ എത്തിയെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പ്രതികളായ ദീപക്, രഞ്ജിത്ത് എന്നിവരാണ് തൃശ്ശൂര്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയത്.

By Divya