Thu. Apr 25th, 2024
ചെന്നൈ:

തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കമൽ ഹാസന്‍റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിൽ പൊട്ടിത്തെറി. പ്രമുഖരുടെ രാജിക്ക് പിന്നാലെ രണ്ടു സംസ്ഥാന നേതാക്കൾ കൂടി പാർട്ടിയിൽനിന്ന് രാജിവെച്ചു. മുൻ ഐഎഎസ് ഓഫിസറും എംഎൻഎമ്മിന്‍റെ ജനറൽ സെക്രട്ടറിയുമായ സന്തോഷ് ബാബുവും സംസ്ഥാന സെക്രട്ടറിയുമാണ് രാജിവെച്ചവർ.

വ്യക്തിഗത കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. എംഎൻഎമ്മിന്‍റെ വേളാച്ചേരി സ്ഥാനാർത്ഥിയായിരുന്നു സന്തോഷ് ബാബു. പദ്മപ്രിയ മധുരവയലിൽനിന്നും ജനവിധി തേടിയിരുന്നു. എന്നാൽ പാർട്ടി ടിക്കറ്റിൽ മത്സരിച്ച ഒരാൾക്കുപോലും വിജയം കൈവരിക്കാൻ സാധിച്ചിരുന്നില്ല.

നേരത്തേ പാർട്ടിയുടെ മുതിർന്ന അംഗങ്ങൾ രാജിവെച്ച് പോയത് കമൽ ഹാസന് തലവേദനയായിരുന്നു. ഇതിനുപിന്നാലെയാണ് മറ്റു സംസ്ഥാന നേതാക്കളുടെ രാജിയും.
വൈസ് പ്രസിഡന്‍റ് ആർ മഹേന്ദ്രൻ, എം മുരുഗാനന്ദം, മുൻ ഐപിഎസ് ഓഫിസർ എജി മൗര്യ, തങ്കവേൽ, ഉമാദേവി, സികെ കുമാരവേൽ, ശേഖർ, സുരേഷ് അയ്യർ എന്നിവരാണ് നേരത്തേ രാജിവെച്ചവർ.

പാർട്ടിയെ പിന്നിൽനിന്ന് കുത്തിയവരാണെന്നും ചതിയൻമാരാണെന്നുമായിരുന്നു നേതാക്കൾ രാജിവെച്ചതിൽ കമൽ ഹാസന്‍റെ പ്രതികരണം. 2019ൽ ലോക്സഭ തിരഞ്ഞെടുപ്പിൽ 3.7 ശതമാനം വോട്ട് മക്കൾ നീതി മയ്യത്തിന് ലഭിച്ചിരുന്നു. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം 2.52 ആയി കുറഞ്ഞു.

വോട്ടിങ് ശതമാനം കുറഞ്ഞത് പാർട്ടിയിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കാൻ കാരണമാകുകയായിരുന്നു.

By Divya