Thu. Apr 25th, 2024
ന്യൂദല്‍ഹി:

കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദല്‍ഹി ഹൈക്കോടതി. ആളുകളോട് വാക്‌സിനേഷന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഡയലര്‍ ട്യൂണ്‍ സന്ദേശത്തെയാണ് കോടതി വിമര്‍ശിച്ചത്. ഒരാള്‍ ഓരോ തവണ ഫോണ്‍ ചെയ്യുമ്പോഴും നിങ്ങള്‍ ഫോണില്‍ പ്രകോപിപ്പിക്കുന്ന ഒരു സന്ദേശം പ്ലേ ചെയ്യുന്നു, കേന്ദ്രത്തില്‍ കയ്യില്‍ മതിയായ വാക്‌സിന്‍ ഇല്ലാത്തപ്പോള്‍ ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കണമെന്ന് എത്രനാള്‍ പറയാന്‍ കഴിയുമെന്ന് തങ്ങള്‍ക്കറിയില്ലെന്നും കോടതി പറഞ്ഞു.

നിങ്ങള്‍ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നില്ല, പക്ഷേ നിങ്ങള്‍ ഇപ്പോഴും പറയുകയാണ് ആളുകള്‍ തീര്‍ച്ചയായും വാക്‌സിനെടുക്കണമെന്ന്. വാക്‌സിന്‍ ഇല്ലാതിരിക്കുമ്പോള്‍ ആര്‍ക്കാണ് വാക്‌സിന്‍ കിട്ടുക. എന്താണ് ആ സന്ദേശത്തിന്റെ അര്‍ത്ഥം, കോടതി ചോദിച്ചു.

ഒറ്റ സന്ദേശം ഇങ്ങനെ ആവര്‍ത്തിച്ച് കേള്‍പ്പിക്കുന്നതിന് പകരം അത്തരത്തിലുള്ള സന്ദേശങ്ങള്‍ കൂടുതല്‍ ഉണ്ടാക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. സാഹചര്യം അറിഞ്ഞുവേണം കേന്ദ്രം പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

By Divya