Fri. Mar 29th, 2024
വാഷിംഗ്ടണ്‍:

ജനിതകമാറ്റം വന്ന കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം നിലവില്‍ 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ബ്രിട്ടണിലാണ് പുതിയ വൈറസ് സാന്നിദ്ധ്യം ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

‘ബി 1.617 എന്ന ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് ഒക്ടോബറിലാണ് ഇന്ത്യയില്‍ കണ്ടെത്തിയത്. അതിനുശേഷം വൈറസിന്റെ വിവിധ സാംപിളുകള്‍ കണ്ടെത്തി. ഏകദേശം 44 രാജ്യങ്ങളില്‍ ഇവ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയ്ക്ക് പുറത്ത് ബ്രിട്ടണിലാണ് വൈറസ് സാന്നിദ്ധ്യം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്,’ ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യ വൈറസിനെക്കാള്‍ കൂടുതല്‍ അപകടകാരിയാണ് ജനിതകമാറ്റം സംഭവിച്ച വൈറസെന്നും വ്യാപനശേഷി  കൂടുതലാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മുപ്പത്തി മൂന്ന് ലക്ഷം പിന്നിട്ടിരിക്കുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 16,31,6986 ആയി. പതിമൂന്ന് കോടിയിലധികം ആളുകള്‍ കൊവിഡ് മുക്തരായി.

By Divya