Fri. Mar 29th, 2024
കൊൽക്കത്ത:

നിയമസഭയില്‍ ഒരു സീറ്റ് പോലും ജയിക്കാന്‍ കഴിയാത്ത ബംഗാള്‍ ഘടകത്തെ തള്ളി സിപിഐഎം പോളിറ്റ് ബ്യൂറോ. മമതാ ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസ് വിജയത്തേയും അംഗീകരിച്ച കേന്ദ്രനേതൃത്വം ബംഗാളിലെ ജനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ വിശ്വാസമില്ലെന്നും വിമര്‍ശിച്ചു. ബംഗാള്‍ ജനതയ്ക്ക് സിപിഐഎമ്മിനും മറ്റ് ഇടതുകക്ഷികളിലും വിശ്വാസമില്ലാതായി.

അതാണ് നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തില്‍ തെളിയുന്നത്. ബിജെപിയെ നേരിടാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനേ കഴിയൂ എന്നും ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. സംസ്ഥാനത്ത് ബിജെപിയുടെ മുന്നേറ്റം തടയാന്‍ കഴിയുന്ന ശക്തമായ രാഷ്ട്രീയ പാര്‍ട്ടിയാണ് തൃണമൂല്‍ എന്നാണ് ജനത്തിന്റെ വിശ്വാസം.

ബിജെപിക്ക് ബദല്‍ തൃണമൂലാണെന്ന് അവര്‍ വിശ്വസിക്കുന്നു. അതാണ് ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം. ബംഗാളില്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമെന്ന് സംസ്ഥാന ഘടകം കരുതിയ ന്യൂനപക്ഷങ്ങളടക്കം തൃണമൂലിനൊപ്പമാണ് നിന്നത്.

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പിന്തുണയോടെ കേന്ദ്രനേതൃത്വം കോണ്‍ഗ്രസ് സഖ്യവുമായി ചേര്‍ന്നത് സംസ്ഥാന ഘടകത്തിന്റെ നിര്‍ബന്ധത്തിലാണ്. ബംഗാളിലെ പരാജയത്തിന് കാരണം എന്താണെന്ന് വിശദമായി വിലയിരുത്താന്‍ പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശം നല്‍കി. ഇതിനുശേഷമാകും കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 19.25 ശതമാനം വോട്ട് നേടിയ സിപിഐഎം ഇത്തവണ നേടിയത് ആകെ 4.3 ശതമാനമാണ്.

By Divya