Sat. Apr 20th, 2024
ന്യൂഡല്‍ഹി:

കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ ഫാബിഫ്‌ളൂ വിതരണം ചെയ്യാന്‍ ബിജെപി എംപിയും മുന്‍ ക്രിക്കറ്ററുമായ ഗൗതം ഗംഭീറിന് എങ്ങനെയാണ് സാധിക്കുന്നതെന്ന് ഡല്‍ഹി ഹൈക്കോടതി. വലിയ അളവില്‍ മരുന്ന് കൈവശം വെക്കാന്‍ ഗംഭീറിന് എങ്ങനെയാണ് സാധിക്കുകയെന്നും കോടതി ചോദിച്ചു.

‘ഇവയൊക്കെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളല്ലേ? എങ്ങനെയാണ് വലിയ അളവില്‍ ഒരാള്‍ക്ക് മരുന്ന് കൈവശം വെക്കാനാകുക? മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതിന് ഗംഭീറിന് ലൈസന്‍സുണ്ടോ? അതോ ഇവയ്ക്ക് ലൈസന്‍സ് ആവശ്യമില്ലേ?,’ കോടതി ചോദിച്ചു.

ജസ്റ്റിസുമാരായ വിപിന്‍ സംഘി, രേഖ പള്ളി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
റിപ്പോര്‍ട്ട് ലഭിച്ചശേഷം ഗംഭീറിന്റെ മരുന്ന് വിതരണം അവസാനിപ്പിക്കാമെന്നാണ് കരുതുന്നതെന്ന് കോടതി പറഞ്ഞു. അതേസമയം ഗംഭീറിന്റെ മരുന്ന് വിതരണം നിരുത്തരവാദപരമാണെന്ന് ഡല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റ പറഞ്ഞു.

By Divya