Fri. Mar 29th, 2024
ന്യൂഡൽഹി:

കൊവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ആരംഭിച്ചു. ഇന്നലെ രാത്രി പത്ത് മണിക്ക് ആരംഭിച്ച ലോക്ഡൗണ്‍ അടുത്ത തിങ്കളാഴ്ച രാവിലെ അഞ്ച് മണിവരെ തുടരും. അവശ്യ സേവനങ്ങള്‍ക്ക് മാത്രമായിരിക്കും അനുമതി. ഭക്ഷ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്.

സ്വകാര്യ സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറണം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യതലസ്ഥാനത്ത് നിന്നും കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം ആരംഭിച്ചു. ആനന്ദ് വിഹാര്‍ ഉള്‍പ്പെടേയുള്ള വിവിധ ബസ് ടെര്‍മിനലുകളില്‍ വന്‍തിരക്കാണ് ഇന്നലെ രാത്രി വൈകിയും ഉണ്ടായത്. യുപി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും തൊഴിലാളികള്‍ പലായനം ആരംഭിച്ചു.

മഹാരാഷ്ട്രയിലും രാജസ്ഥാനിലും കര്‍ഫ്യൂ തുടരുകയാണ്. അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. മഹാരാഷ്ട്രയില്‍ 58,924 പേര്‍ക്കാണ് രോഗം ബാധിച്ചത്. 351 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ 28,287, ഡല്‍ഹിയില്‍ 23,686, കര്‍ണാടകയില്‍ 15,785 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.

അതേസയം പല സംസ്ഥാനങ്ങളിലും മരണ നിരക്കകില്‍ വര്‍ധനയുണ്ടായി. ഡല്‍ഹിയില്‍ 240 പേരും, കര്‍ണാടകയില്‍ 146ഉം, ഗുജ്‌റാത്തില്‍ 117 പേരും രോഗം ബാധിച്ച് ഇന്നലെ മരിച്ചു.

By Divya