Wed. Apr 24th, 2024
കണ്ണൂര്‍:

പാനൂർ കടവത്തൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പ്രതി കൂലോത്ത് രതീഷിന്‍റെ ദേഹത്ത് മുറിവും ആന്തരികാവയവങ്ങൾക്ക് ക്ഷതവും ഉണ്ടായിരുന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതോടെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

മരണത്തിന് മുമ്പ് രതീഷിനെ ശ്വാസം മുട്ടിച്ചതായി സൂചനയുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. പോസ്റ്റ് മോര്‍ട്ടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പോസ്റ്റ് മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തി സൂക്ഷിച്ചിട്ടുണ്ട്.

മൃതദേഹത്തിൽ മൂക്കിന് സമീപത്തായി മുറിവുണ്ട്. ഇത് മല്‍പ്പിടിത്തത്തിനിടെ സംഭവിച്ചതാകാമെന്നാണ് സൂചന. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരന്‍ എം പി ആരോപിച്ചിരുന്നു.

രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മുമ്പ് പല കൊലക്കേസുകളിലും നടന്നതുപോലെ അക്രമികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ പ്രതിയെ സിപിഎം കൊലപ്പെടുത്തിയതാണോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

By Divya