Tue. Apr 16th, 2024
ന്യൂഡല്‍ഹി:

കടൽക്കൊലക്കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം കൈമാറിയെന്നും, വിഷയം ഒത്തുതീർന്നുവെന്നും കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചിരുന്നു.

കടൽക്കൊലക്കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യത്തിൽ സുപ്രിം കോടതി നിലപാട് നിർണായകമാണ്. ഇറ്റാലിയൻ സർക്കാർ കൂടി ഉൾപ്പെട്ട കേസാണെന്നും, അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നുമുള്ള സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭ്യർത്ഥനയെ തുടർന്നാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഇന്ന് കേസ് പരിഗണിക്കുന്നത്.

ഇരകളുടെ കുടുംബങ്ങളെ സന്ദർശിച്ചു, നഷ്ടപരിഹാരം കൈമാറി, വിഷയം ഒത്തുതീർന്നു, ഇനി കോടതിയിലെ കേസ് നടപടികൾ തീർപ്പാക്കിയാൽ മതി തുടങ്ങിയ കാര്യങ്ങളാണ് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചിട്ടുള്ളത്. ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം കൈമാറാതെ കേസ് തീർപ്പാക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ നേരത്തെ നിലപാട് എടുത്തിരുന്നു.

ഇറ്റാലിയൻ നാവികരുമായി ബന്ധപ്പെട്ട ഹർജികൾ ഒൻപത് വർഷമായി സുപ്രിം കോടതിയുടെ പരിഗണനയിലാണ്. നാവികർക്കെതിരെ ഇന്ത്യയിൽ പ്രോസിക്യൂഷൻ നടപടി കഴിയില്ലെന്നും, ഇന്ത്യയ്ക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നുമാണ് രാജ്യാന്തര ആർബിട്രേഷൻ കോടതി വിധിച്ചത്. ഈ വിധിയെ ഇന്ത്യ അംഗീകരിക്കുന്നതായി കേന്ദ്രസർക്കാർ കഴിഞ്ഞവർഷം ജൂലൈയിൽ സുപ്രിം കോടതിയെ അറിയിച്ചിരുന്നു.

By Divya