Thu. Apr 25th, 2024
ഛത്തീസ്ഗഡ്:

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ബന്ദിയാക്കിയ സിആർപിഎഫ് ജവാനെ മോചിപ്പിക്കാൻ ദൂതന്മാർ ഇന്ന് വനമേഖലയിലേക്ക് പുറപ്പെടുമെന്ന് റിപ്പോർട്ടുകൾ. മാവോയിസ്റ്റുകളുമായി ചർച്ച നടത്തും. ജവാനെ ഉപാധികളില്ലാതെ മോചിപ്പിക്കാനാണ് ശ്രമം. ദൂതന്മാരെ സംബന്ധിച്ചും, ജവാനെ പാർപ്പിച്ചിരിക്കുന്ന മേഖലയെ കുറിച്ചുമുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

കസ്റ്റഡിയിലുള്ള സൈനികന്റെ ചിത്രം മാവോയിസ്റ്റുകൾ പുറത്തുവിട്ടിരുന്നു. മാവോയിസ്റ്റ് ക്യാമ്പിലെന്ന് കരുതപ്പെടുന്ന സ്ഥലത്തെ താത്കാലിക ഷെഡിലിരിക്കുന്ന ജവാൻ രാകേശ്വർ സിംഗ് മൻഹാസിൻ്റെ ചിത്രമാണ് മാവോയിസ്റ്റുകൾ പുറത്തുവിട്ടത്. മാവോയിസ്റ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ നടന്ന വെടിവെപ്പിനു പിന്നാലെ ഏപ്രിൽ മൂന്നിനാണ് ഇദ്ദേഹം കാണാതാവുന്നത്. സംഭവത്തിൽ 22 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു.

ജവാനെ വിട്ടയക്കാൻ തയാറെന്ന് മാവോയിസ്റ്റുകൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സർക്കാരുമായി ചർച്ചയ്ക്ക് തയാറാണെന്നും മധ്യസ്ഥരെ സർക്കാരിന് തീരുമാനിക്കാമെന്നും മാവോയിസ്റ്റുകൾ അറിയിച്ചു. ജവാന്റെ ജീവന് ഇതുവരെ യാതൊരു കുഴപ്പവുമില്ല. ചർച്ചയ്ക്ക് തയാറാണ്. മാവോയിസ്റ്റ് വിരുദ്ധ വേട്ട അവസാനിപ്പിക്കണം. ചർച്ചയ്ക്ക് മധ്യസ്ഥരെ സർക്കാരിന് തീരുമാനിക്കാമെന്നുമാണ് മാവോയിസ്റ്റുകൾ അറിയിച്ചിരിക്കുന്നത്.

By Divya