Fri. Mar 29th, 2024
ചെന്നൈ:

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച പോളിങ്ങ്. തമിഴ്‌നാട്ടില്‍ 67 ശതമാനവും പുതുച്ചേരിയില്‍ 78 ശതമാനവും പോളിങ് രേഖപ്പെടുത്തി. തമിഴ്‌നാട്ടില്‍ ഡിഎംകെ വിജയം ഉറപ്പിച്ചെന്ന് എം കെ സ്റ്റാലിന്‍ അവകാശപ്പെട്ടു.

ജയലളിതയ്ക്കായി ജനം ഭരണതുടര്‍ച്ച നല്‍കുമെന്ന് അണ്ണാഡിഎംകെ ചൂണ്ടികാട്ടി. ഇതിനിടെ നടന്‍ വിജയ് പോളിങ് ബൂത്തിലേക്ക് സൈക്കിളിലെത്തിയത് രാഷ്ട്രീയവിവാദങ്ങള്‍ക്ക് വഴിച്ചിരിക്കുകയാണ്. ജയലളിതയും കരുണാനിധിയും ഇല്ലാത്ത തിരഞ്ഞെടുപ്പിലും രാവിലെ മുതല്‍ ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ട നിരയായിരുന്നു.

മികച്ച പോളിങ് ശതമാനം ഡിഎംകെയുടെ വിജയസാധ്യത ഉറപ്പാക്കിയെന്ന് എം കെ സ്റ്റാലിന്‍ ചൂണ്ടികാട്ടി. സര്‍ക്കാരിന്റെ സഹായപദ്ധികള്‍ ഫലം കാണുമെന്നും ഭരണതുടര്‍ച്ച നേടുമെന്നും ഇപിഎസ്, ഒപിഎസ് നേതൃത്വം അവകാശപ്പെട്ടു. ചെന്നൈ നീലാങ്കരിയിലെ വസതിയില്‍ നിന്ന് സൈക്കിളിലാണ് വിജയ് പോളിങ് ബൂത്തിലേക്ക് എത്തിയത്.

ഇന്ധനവിലവര്‍ദ്ധനവില്‍ പ്രതിഷേധമെന്ന് വിജയ് ആരാധകര്‍ അവകാശപ്പെട്ടു. വിജയ്ക്ക് പിന്തുണയുമായി ഉദയനിധി സ്റ്റാലിന്‍ അടക്കം പ്രതിപക്ഷം രംഗത്തെത്തി. എന്നാല്‍ ബൂത്തിലേക്ക് ഇടുങ്ങിയ വഴിയായതിനാല്‍ കാര്‍ ഉപേക്ഷിച്ച് സൈക്കിള്‍ തിരഞ്ഞെടുത്തതാണെന്നാണ് വിജയ് യുടെ പിആര്‍ഒ സംഘത്തിന്റെ വിശദീകരണം. രജനികാന്ത് തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തിലും കമല്‍ഹാസന്‍, അജിത്ത്, ജയറാം, സൂര്യ തുടങ്ങിയവര്‍ കുടുംബസമ്മേതവും എത്തി വോട്ട് രേഖപ്പെടുത്തി.

By Divya