Fri. Mar 29th, 2024
തിരുവനന്തപുരം:

ആവേശക്കൊടുമുടി കയറിയ പരസ്യപ്രചാരണം അവസാനിപ്പിച്ചതോടെ മുന്നണികൾക്ക് ഇനി നിശബ്ദപ്രചരണത്തിന്റെ മണിക്കൂറുകളാണ്. അവസാന വോട്ടും ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ കളത്തിൽ സജീവമാണ്. മണ്ഡലത്തിലെ പ്രമുഖരെ സന്ദർശിച്ച് വോട്ടുറപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കും. തൊള്ളായിരത്തി അൻപത്തിയേഴു സ്ഥാനാർത്ഥികളുടെ വിധി നിശ്ചയിക്കാനായി സംസ്ഥാനത്തെ രണ്ടു കോടി 74 ലക്ഷം വോട്ടർമാർ നാളെ പോളിംഗ് ബൂത്തുകളിൽ എത്തും.

കർശന സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ ഇന്ന് രാവിലെ മുതൽ വിതരണം ചെയ്തു തുടങ്ങും. കൊവിഡ് പശ്ചാത്തലം കൂടി പരിഗണിച്ച് ആവശ്യമായ മാർഗനിർദേശങ്ങൾ ഉദ്യോഗസ്ഥർക്ക്നൽകിക്കഴിഞ്ഞു.

സംസ്ഥാനത്ത് 59,000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുന്നത്. 140 കമ്പനി കേന്ദ്രസേനയും കേരളത്തിലുണ്ട്. ഇത്രയധികം കേന്ദ്രസേന കേരളത്തിൽ ഇതാദ്യമായാണ് എത്തുന്നത്. അതിർത്തി ജില്ലകളിലെ കള്ളക്കടത്ത്, മദ്യക്കടത്ത് എന്നിവ തടയാൻ 152 സ്ഥലങ്ങളിൽ അതിർത്തി അടക്കും.

ഒരുമാസത്തിലേറെ നീണ്ടുനിന്ന ആരോപണ പ്രത്യാരോപണങ്ങളുടേയും വാഗ്ദാനങ്ങളുടേയും വ്യത്യസ്ത പ്രചാരണ മാർഗങ്ങളുടേയുമെല്ലാം പ്രതിഫലനം വോട്ടെടുപ്പിലുണ്ടാകും. കേരളത്തിന്റെ മനസ് എങ്ങോട്ടെന്ന് അറിയാൻഅടുത്തമാസം രണ്ടിന് വോട്ടെണ്ണൽ പൂർത്തിയാകും വരെ കാത്തിരിക്കണം.

By Divya