Fri. Mar 29th, 2024
കൊല്ലം:

ക്യാപ്റ്റൻ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനെന്ന് വിളിക്കുന്നതിൽ കൺഫ്യൂഷൻ വേണ്ടെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ക്യാപ്റ്റനെന്നും രക്ഷകനെന്നും പിണറായി വിജയനെ വിളിക്കുന്നത് ജനങ്ങളാണ്. ഇക്കാര്യത്തിൽ പാർട്ടിയിൽ ഒരു ആശയക്കുഴപ്പവും ഇല്ലെന്നും മേഴ്‌സിക്കുട്ടിയമ്മ കൊല്ലത്ത് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ക്യാപ്റ്റൻ തന്നെയെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. ക്യാപ്റ്റനെന്ന് ആരെങ്കിലും സ്വയം തീരുമാനിക്കുന്നതല്ല. ജനങ്ങൾ ചാർത്തിക്കൊടുക്കുന്ന പേരാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ സിപിഐഎം മുൻ ജില്ലാ സെക്രട്ടറി പി ജയരാജൻ രംഗത്തെത്തിയതോടെയാണ് വിവാദമായത്. പാർട്ടിയാണ് ക്യാപ്റ്റനെന്നായിരുന്നു ജയരാജന്റെ പ്രതികരണം. ഇതിന് പിന്നാലെ ക്യാപ്റ്റൻ വിശേഷണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി. പിന്നീട് നിലപാട് മയപ്പെടുത്തി പി ജയരാജൻ തന്നെ രംഗത്തെത്തിയിരുന്നു.

By Divya