Tue. Apr 23rd, 2024
പുതുച്ചേരി:

പുതുച്ചേരിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായി ആരോപണം. വ്യക്തിവിവരങ്ങൾ ചോർത്തുകയും വാട്ട്സ് ആപ് നമ്പർ ശേഖരിച്ച് പ്രചാരണ സന്ദേശമയക്കുകയും ചെയ്തെന്നാണ് മദ്രാസ് ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ച ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നത്. പുതുച്ചേരി ഡിവൈഎഫ്ഐ യൂണിറ്റ്‌ പ്രസിഡന്‍റ് ആനന്ദാണ് ഹർജിനല്‍കിയത്.

പ്രാദേശിക ബി ജെ പി നേതാക്കൾ ആധാറിൽനിന്ന് ഫോൺ നമ്പർ ശേഖരിച്ചതായും പിന്നീട് ഓരോ മണ്ഡലങ്ങളിലും ബൂത്ത് ലെവൽ വാട്ട്സ് ആപ് ഗ്രൂപ്പുകൾ നിർമ്മിച്ചതായുമാണ് ഹരജിയില്‍ പറയുന്നത്. ബൂത്ത് അടിസ്ഥാനത്തില്‍ വോട്ടര്‍മാരെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.

ബിജെപി നേതാക്കൾ വോട്ടർമാരെ ഫോൺ വിളിച്ചതായും ഹർജിയില്‍ പറയുന്നു. പേര്, വോട്ടിങ് ബൂത്ത്, മണ്ഡലം തുടങ്ങിയ വിവരങ്ങളാണ് ഫോണിലൂടെ ആവശ്യപ്പെട്ടത്. ബിജെപി സ്ഥാനാർത്ഥികൾ ഇത്തരത്തിൽ വോട്ട് അഭ്യർത്ഥിക്കുന്നത് തടയണമെന്നാണ് ഹരജിക്കാരന്‍റെ ആവശ്യം.

ഇത് ഗുരുതര കുറ്റമാണെന്നാണ് ഹർജി പരിഗണിക്കവെ മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അന്വേഷണച്ചുമതല സൈബര്‍ സെല്ലിന് കൈമാറി തിരഞ്ഞെടുപ്പ് കമ്മീഷന് ഒഴിയാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

By Divya