Wed. Apr 24th, 2024
തിരുവനന്തപുരം:

പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതിക്കെതിരെ തുറന്നടിച്ച് ധനമന്ത്രി തോമസ് ഐസക്. കലാപം സൃഷ്ടിക്കുക എന്ന ഗൂഢോദ്ദ്യേശ്യത്തോടെയാണ് പുന്നപ്ര-വയലാർ രക്തസാക്ഷികളെ ബിജെപി അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നതെന്നും തെരഞ്ഞെടുപ്പുകാലത്ത് ക്രമസമാധാനം തകർക്കാനുള്ള ബോധപൂർവമായ ശ്രമം നാട് തിരിച്ചറിയുമെന്നും തോമസ് ഐസക് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുൻപ് രക്തസാക്ഷി മണ്ഡപത്തിൽ എത്തി സന്ദീപ് വചസ്പതി പുഷ്പാര്‍ച്ചന നടത്തിയത്. ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിച്ച ശേഷമായിരുന്നു വചസ്പതിയുടെ പുഷ്പാർച്ചന. ബ്രിട്ടീഷുകാരുടെ ഷൂ നക്കിയും അവർക്കു പാദസേവ ചെയ്തും സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത വഞ്ചകർക്ക് രക്തസാക്ഷിത്വത്തിന്‍റെ മൂല്യവും മഹത്വവും ഒരുകാലത്തും മനസിലാവുകയില്ല.

അതു മനസിലാകണമെന്ന് ആർക്കും വാശി പിടിക്കാനുമാവില്ല. തോമസ് ഐസക് തുറന്നടിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു തോമസ് ഐസകിന്‍റെ വിമര്‍ശനം. സ്മാരകങ്ങളിൽ അതിക്രമിച്ചു കയറി രക്തസാക്ഷികളെ അവഹേളിച്ചാൽ സ്വാഭാവികമായും കനത്ത തിരിച്ചടി പ്രതീക്ഷിക്കും.

അവിടെ ആത്മസംയമനം പാലിക്കാന്‍ സഖാക്കള്‍ തയ്യാറായതുകൊണ്ടാണ് പ്രശ്നങ്ങളുണ്ടാകാതിരുന്നതെന്നും ഐസക് പറഞ്ഞു. വിഷം മുറ്റിയ സംഘികളിൽ നിന്ന് വിവേകവും സംസ്കാരവും ആരും പ്രതീക്ഷിക്കുന്നില്ല. എന്നാൽ, സംയമനം ദൌർബല്യമാണെന്ന് കരുതുകയുമരുത്. ധനമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും സന്ദീപ് വചസ്പതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ‘കമ്യൂണിസ്റ്റുകാരുടെ വൈകാരികമായ ഇടമാണ് പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപം. അവിടെ നടക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചത്. രക്തസാക്ഷികളെ അപഹസിക്കുന്ന തരത്തിലുള്ള ഇത്തരം കാഴ്ചകള്‍ കാണുമ്പോള്‍ കമ്യൂണിസ്റ്റുകാരുടെ രക്തം തിളക്കും, അങ്ങനെ സമാധാനപരമായ തെര‍ഞ്ഞെടുപ്പ് രംഗം ഇല്ലാതാക്കുക എന്നതാണ് ബിജെപിയുടെ ഉദ്യേശ്യം’. മുഖ്യമന്ത്രി തുറന്നടിച്ചു.

By Divya