Sat. Apr 20th, 2024
ബംഗാൾ:

മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നാമനിര്‍ദേശപത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് സുവേന്ദു അധികാരി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തന്റെ പേരിലുള്ള ആറു കേസുകള്‍ മമതാ ബാനര്‍ജി നാമനിര്‍ദേശ പത്രികയില്‍ മറച്ചുവെച്ചു എന്നാണ് സുവേന്ദു അധികാരിയുടെ പരാതി. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക നാളെ പുറത്തിറങ്ങും.

അസമില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് രണ്ട് കേസുകള്‍ ഉള്‍പ്പെടെ ആറ് ക്രിമിനല്‍ കേസുകള്‍, നന്ദിഗ്രാമില്‍ സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മറച്ചുവെച്ചു എന്നാരോപിച്ചാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ സുവേന്ദു അധികാരി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. കേസ് വിവരങ്ങള്‍ മറച്ചുവെച്ച മമതാ ബാനര്‍ജിയുടെ നാമനിര്‍ദേശപത്രിക തള്ളണമെന്ന് സുവേന്ദു അധികാരി ആവശ്യപ്പെട്ടു.

ബംഗാള്‍ ബിജെപിയും ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തോട് തൃണമൂല്‍ കേന്ദ്രങ്ങള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ പൈതൃകം സംബന്ധിച്ച്, സുവേന്ദു അധികാരിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം മണ്ഡലത്തില്‍ രൂക്ഷമാണ്.

പ്രചാരണത്തിനിടെ സുവേന്ദുവിനു നേരെ പലയിടത്തും പ്രതിഷേധങ്ങള്‍ ഉണ്ടായി. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസിന് പ്രകടനപത്രിക നാളെ പുറത്തിറങ്ങും. രണ്ടുതവണ മാറ്റിവച്ച ശേഷമാണ് പ്രകടനപത്രിക മുഖ്യമന്ത്രി നാളെ പുറത്തിറക്കുന്നത്. സ്ത്രീ ശാക്തീകരണം, തൊഴില്‍ എന്നിവയ്ക്ക് ആവും പ്രകടനപത്രികയില്‍ ഊന്നല്‍ എന്ന് തൃണമൂല്‍ നേതൃത്വം അറിയിച്ചു.

സാഹചര്യം അനുദിനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തേക്ക് നാലാമത്തെ നിരീക്ഷകനെ അയച്ചു. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ അനില്‍കുമാര്‍ ശര്‍മയെയാണ് ബംഗാളിലേക്കുള്ള നാലാമത്തെ നിരീക്ഷകനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിരിക്കുന്നത്.

By Divya