Sat. Apr 20th, 2024
കാസർകോട്:

കാസര്‍ഗോഡ് മഞ്ചേശ്വരത്ത് ആദ്യമായി തദ്ദേശീയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. എകെഎം അഷ്‌റഫിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമ്പോള്‍ മണ്ഡലത്തിലെ ലീഗ് പ്രവര്‍ത്തകരുടെ കാലങ്ങളായുള്ള ആവശ്യങ്ങള്‍ നേതൃത്വം മുഖവിലക്കെടുത്തുവെന്ന് വ്യക്തമായി.

വിവാദങ്ങള്‍ക്കിടയില്ലാതെ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നിന്നുള്ളയാളെ സ്ഥാനാര്‍ത്ഥിയാക്കാനായത് ലീഗ് നേതൃത്വത്തിനും ആശ്വാസമാകും. ആദ്യ ദിനം തന്നെ സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ പ്രചാരണവും സജീവമാക്കി. നിലവിലെ എംഎല്‍എയ്ക്ക് മേലുള്ള ആരോപണങ്ങളൊന്നും ബാധിക്കില്ലെന്നും ഭൂരിപക്ഷം വർദ്ധിക്കുമെന്നുമുള്ള ആത്മവിശ്വാസമാണ് എകെഎം അഷ്‌റഫിനുള്ളത്.

മണ്ഡലത്തിലുള്ളയാളെ തന്നെ ലീഗ് കളത്തിലിറക്കിയത് ഇടതു ക്യാമ്പിലെ ആവേശത്തിന് കുറവ് വരുത്തിയിട്ടില്ല. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥി വി വി രമേശനാണ്. ബിജെപി സ്ഥാനാര്‍ത്ഥിയായി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് മത്സരിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

By Divya