Thu. Apr 25th, 2024
ഗുവാഹത്തി:

ടിക്കറ്റ് നിഷേധിക്കപ്പെട്ട 12 എംഎൽഎമാർ പാർട്ടിയിൽനിന്നു രാജിവച്ചതോടെ അസമിൽ ബിജെപിയുടെ തുടർഭരണ പ്രതീക്ഷയ്ക്കു മങ്ങലേൽപിക്കുന്നു. ബംഗാളിൽ മധുരിക്കുമെന്നു പ്രതീക്ഷിക്കുന്ന പൗരത്വ ഭേദഗതി നിയമവും അസമിൽ പാർട്ടിക്കു കയ്ക്കുന്ന സ്ഥിതിയാണ്. നിയമം നടപ്പായാൽ ബംഗ്ലദേശിൽ നിന്നു ഹിന്ദുക്കൾ വലിയ തോതിൽ അസമിലെത്തുമെന്നാണ് വിമർശനം.

നിയമം നടപ്പാക്കില്ലെന്നാണു കോൺഗ്രസിന്റെ വാഗ്ദാനം. ഇതിനു പുറമേ, 4 ഉറപ്പുകൾകൂടി കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്: 5 വർഷംകൊണ്ട് 5 ലക്ഷം പേർക്ക് തൊഴിൽ, തേയിലത്തോട്ടങ്ങളിലെ തൊഴിലാളികൾക്ക് 365 രൂപ അടിസ്ഥാന കൂലി, എല്ലാ വീടിനും 200 യൂണിറ്റ് വൈദ്യുതി സൗജന്യം, എല്ലാ വീട്ടമ്മമാർക്കും പ്രതിമാസം 2000 രൂപ. പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിനിടെ രൂപംകൊണ്ട 2 കക്ഷികൾ– അസം ജാതീയ പരിഷത്തും റെയ്ജോർ ധളും– ത്രികോണ മൽസരത്തിനു കളമൊരുക്കുന്നതും അസം രാഷ്ട്രീയത്തെ സങ്കീർണമാക്കുന്നു.

പുറത്തുമാത്രമല്ല, അകത്തും ബിജെപി മൽസരം നേരിടുകയാണ്. മുഖ്യമന്ത്രി സർബാനന്ദ സൊനോവാളും ധനമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും തമ്മിലാണ് മൽസരം. ആർഎസ്എസിനും പ്രധാനമന്ത്രിക്കും സൊനോവാൾ സ്വീകാര്യനാണ്. ഹിമന്ദയ്ക്കാണ് അമിത് ഷായുടെ വോട്ട്.

2016 ൽ ബിജെപിക്ക് 60 സീറ്റ് ലഭിച്ചു. ഇത്തവണ അത് 50ൽ ഒതുക്കാൻ കോൺഗ്രസിൽനിന്നെത്തിയ ഹിമന്ത ശ്രമിക്കുന്നുവെന്നാണ് പുതിയ ആരോപണം. സീറ്റു കുറവെങ്കിൽ മറ്റു പാർട്ടികളിൽനിന്ന് എംഎൽഎമാരെ അടർത്താൻ തനിക്കുള്ള മിടുക്ക് പ്രയോഗിച്ച് പ്രധാനിയാവാമെന്നാണത്രേ ഹിമന്ത കരുതുന്നത്. ‘പ്രതീക്ഷയായി ഹിമന്ത വരുന്നു’വെന്നാണ് കഴിഞ്ഞ ദിവസം ഹിമന്ത ട്വിറ്ററിൽ പങ്കുവച്ച ഗാനം തുടങ്ങുന്നത്

By Divya