Fri. Apr 19th, 2024
ന്യൂഡൽഹി:

പാർലമെന്റ് ബജറ്റ് സമ്മേളനത്തിൻ്റെ രണ്ടാം ഘട്ടത്തിന് പ്രതിപക്ഷ ബഹളത്തോടെ തുടക്കം. പെട്രോൾ – പാചകവാതക വിലവർദ്ധനവിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം രാജ്യസഭാ നടപടികളെ സ്തംഭിപ്പിച്ചു. വൈകിട്ട് ചേരുന്ന ലോക്സഭ, ഇതേ വിഷയത്തിൽ കെ മുരളിധരനും എൻ കെ പ്രേമചന്ദ്രനും നൽകിയ അടിയന്തര പ്രമേയം പരിഗണിക്കും.

രാജ്യസഭാ പ്രതിപക്ഷ നേതാവിന്റെ റോളിൾ ആദ്യദിനം സൗമ്യനായിരുന്നില്ല മല്ലികാർജ്ജുൻ ഖാർ​ഗെ. ഇന്ധന- പാചക വാതക വില വർദ്ധന സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചതോടെ സഭ പ്രക്ഷുബ്ദമായി. ഇന്ധന കൊള്ളയിലൂടെ സർക്കാർ ജനങ്ങളെ പിഴിയുകയാണെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികർജ്ജുൻ ഖാർഗെ ആരോപിച്ചു.

പതിനൊന്ന് മണിക്ക് രാജ്യസഭ വീണ്ടും ചേർന്നെങ്കിലും ബഹളം അവസാനിച്ചില്ല. ഒന്നിലധികം തവണ സഭ വീണ്ടും തടസപ്പെട്ടു. ലോക്സഭയിലും സമാനമായ നയമാകും പ്രതിപക്ഷം സ്വീകരിക്കുക.

By Divya