Sat. Apr 20th, 2024
കൊച്ചി:

പാലാരിവട്ടം പാലം പുനർനിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചത് അഭിമാന നിമിഷമെന്ന് ഇ ശ്രീധരൻ. ഉരാളുങ്കൽ സൊസൈറ്റിക്ക് പ്രത്യേകം നന്ദിയറിയിച്ച അദ്ദേഹം പാലം നാളെയോ മറ്റന്നാളോ സർക്കാരിന് കൈമാറുമെന്നും അറിയിച്ചു. ഡിഎംആർസി യൂണിഫോമിലുള്ള തന്റെ ജീവിതത്തിലെ അവസാനദിവസമിതാണെന്നും തിരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകുന്നതിന് മുമ്പ് ഡിഎംആർസിയിലെ മുഖ്യ ഉപദേഷ്ടാവ് ചുമതലയിൽ നിന്നും രാജി വെക്കുമെന്നും അദ്ദേഹം അറിയിച്ചു.

പാലത്തിന്റെ എല്ലാ പണിയും നാളത്തോടെ പൂർത്തിയാകും. ചെറിയ തോതിലുള്ള അറ്റകുറ്റപ്പണികൾ മാത്രമാണ് ഇനി പൂർത്തികരിക്കാനുള്ളത്. ഭാരപരിശോധനാ റിപ്പോർട്ട് ഇന്ന് കൈമാറും. പാലം എപ്പോൾ തുറന്ന് കൊടുക്കണമെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദത്തെത്തുടർന്നാണ് പാലം നിർമാണം ഏറ്റെടുത്തത്.

ഡിഎംആർസിക്ക് ലാഭമുണ്ടാക്കാനല്ല പകരം ജനങ്ങൾക്ക് വേണ്ടിയാണ് പാലം പണി വേഗത്തിൽ പൂർത്തിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാരിവട്ടം പാലവും പ്രചാരണ വിഷയമാകുമെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

By Divya