ന്യൂഡല്‍ഹി:
മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലത്ത് ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ തീരുമാനം തെറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുഎസിലെ കോര്‍ണെലിയ സര്‍വ്വകലാശാല സംഘടിപ്പിച്ച വെബിനാറിനിടെയായിരുന്നു രാഹുലിൻ്റെ പരാമര്‍ശം.
അടിയന്തരാവസ്ഥക്കാലത്ത് സംഭവിച്ചതും ഇക്കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങള്‍ തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. രാജ്യത്തെ ഭരണഘടനയുടെ മൗലിക തത്വങ്ങള്‍ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ശ്രമിച്ചിട്ടില്ല. ഞങ്ങളുടെ പാര്‍ട്ടി ഘടന അത് അനുവദിക്കില്ല. രാഹുല്‍ പറഞ്ഞു.
അതേസമയം പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണെന്ന് അഭിപ്രായപ്പെടുന്ന ആദ്യത്തെയാളാണ് താനെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ ഈ ചോദ്യം മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയെപ്പറ്റിയും പറഞ്ഞു കേള്‍ക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവജനസംഘടനകളിലും തിരഞ്ഞെടുപ്പ് എന്ന ആശയം താന്‍ മുന്നോട്ടുവെച്ചെന്നും അതിന്റെ പേരില്‍ നിരവധി തവണ തന്നെ മാധ്യമങ്ങള്‍ വേട്ടയാടിയെന്നും രാഹുല്‍ പറഞ്ഞു. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തനിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രസ്താവന. തിരഞ്ഞെടുപ്പിന്റെ ഭാഗായി വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ശക്തമായ പ്രചാരണത്തിലാണ്.