കുവൈറ്റ് സിറ്റി:
മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ വാക്സിനുകൾകൂടി കുവൈത്തിൽ വൈകാതെ എത്തിക്കും. ഇതുമായി ബന്ധപ്പെട്ട ഫയൽ ആരോഗ്യ മന്ത്രാലയം ടെൻഡർ കമ്മിറ്റിയുടെ അംഗീകാരത്തിന് സമർപ്പിച്ചതായി സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായി. അംഗീകാരം ലഭിച്ചാലുടൻ വാക്സിനുകൾ രാജ്യത്ത് എത്തിച്ചേരും.
പുതിയ കൊറോണ വൈറസിനെതിരെ ഫലപ്രദമാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് ജോൺസൺ വാക്സിൻ തിരഞ്ഞെടുക്കാൻ തീരുമാനിച്ചതെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. നിലവിൽ ഫൈസർ-ബയോൺടെക്, ഓക്സ്ഫഡ്- ആസ്ട്രസെനക വാക്സിനുകളാണ് കുവൈത്തിൽ വിതരണം ചെയ്യുന്നത്. പത്തുലക്ഷം ഡോസ് ഫൈസർ, 17 ലക്ഷം ഡോസ് മൊഡേണ, 30 ലക്ഷം ഡോസ് ഓക്സ്ഫഡ് ആസ്ട്രസെനക എന്നീ വാക്സിനുകളാണ് കുവൈത്ത് ഇറക്കുമതി ചെയ്യാൻ ധാരണയായിട്ടുള്ളത്.
കൂടുതൽ ഡോസ് വാക്സിൻ ലഭ്യമായാൽ കുത്തിവെപ്പ് ദൗത്യം വേഗത്തിലാക്കാനുള്ള സജ്ജീകരണങ്ങൾ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുണ്ട്. ആവശ്യത്തിന് വാക്സിൻ എത്തിയാൽ ഇനിയും കുത്തിവെപ്പ് കേന്ദ്രങ്ങൾ തുറന്ന് സെപ്റ്റംബറോടെ ഭൂരിഭാഗം പേർക്കും വാക്സിൻ നൽകാനാണ് അധികൃതരുടെ പദ്ധതി.